വര്‍ഗീയ സംഘര്‍ഷം; ജയ്പൂരില്‍ അഞ്ച് പേര്‍ അറസ്റ്റില്‍; ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

ജയ്പൂര്‍: ജയ്പൂരില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. 10 പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇന്റര്‍നെറ്റ് ബന്ധമാണ് വിച്ഛേദിച്ചത്. സംഘര്‍ഷത്തില്‍ ഒമ്പത് പൊലീസുകാരടക്കം 24 പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേര്‍ അറസ്റ്റിലായി. സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനും ദേശീയപാത തടഞ്ഞ് പൊലീസിനെ ആക്രമിച്ചതിനുമാണ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷത്തിന് തുടക്കം. ഗല്‍റ്റ് ഗേറ്റിന് സമീപം ഇരുവിഭാഗങ്ങളും പരസ്പരം കല്ലെറിയുകയായിരുന്നു. നിരവധി വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. ബൈക്കുകള്‍ കത്തിച്ചു. കണ്ണീര്‍വാതകം പ്രയോഗിച്ചാണ് ജനക്കൂട്ടത്തെ പൊലീസ് തുരത്തിയത്.

സംഭവത്തിന് പിന്നിലുള്ള കാരണം അന്വേഷിക്കുകയാണെന്ന് ജയ്പൂര്‍ കമ്മീഷണര്‍ ആനന്ദ് ശ്രീവാസ്തവ പറഞ്ഞു.ജയ് ശ്രീറാം വിളിക്കാന്‍ ഒരു വിഭാഗം നിര്‍ബന്ധിച്ചെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജ സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. വ്യാജ സന്ദേശം പ്രചരിപ്പിച്ചവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Top