കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം നാളെ ഇറങ്ങും

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നാളെ ഇറങ്ങും. നാളെ വൈകിട്ട് ഇന്ത്യൻ സമയം 4.30ന് ബിർമിംഗ്‌ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് മത്സരം. ടി-20 ലോകകപ്പിലെ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യൻ ടീമിലെ രണ്ട് താരങ്ങൾക്ക് കൊവിഡ് പോസിറ്റീവായെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. രോഗബാധിതരായത് ആരൊക്കെയെന്ന് വ്യക്തമല്ല.

കോമൺവെൽത്ത് ഗെയിംസിൽ മെഡലിനായാണ് കളിക്കുക എന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ വ്യക്തമാക്കി. വളരെ നിർണായകമായ ടൂർണമെന്റാണ് ഇതെന്നും ഇത്തരം ഒരു അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഹർമൻ വ്യക്തമാക്കി. ഗെയിംസിനായി ഇംഗ്ലണ്ടിലെ ബിർമിങ്‌ഹാമിലേക്ക് പോകുന്നതിനു മുന്നോടി ആയി നടത്തിയ വാർത്തസമ്മേളനത്തിലാണ് ഹർമൻ സംസാരിച്ചത്.

“ഞങ്ങളെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട ടൂർണമെന്റാണ് . ഇത്തവണ ഞങ്ങൾ മെഡലിനായി കളിക്കുകയാണ്. എന്നെക്കുറിച്ച് പറയുകയാണെങ്കിൽ, ഇത്തരത്തിലുള്ള ടൂർണമെന്റുകൾ കണ്ടാണ് ഞങ്ങൾ വളർന്നത്. ഇങ്ങനെ ഞങ്ങൾക്കും അവസരം ലഭിക്കുന്നതിൽ സന്തോഷമുണ്ട്. ഞങ്ങൾ ഒരു വലിയ ഇവന്റിന്റെ ഭാഗമാവുകയാണ്. ഭാവിയിൽ, ഇത്തരം അവസരങ്ങൾ ഞങ്ങൾക്ക് ഇനിയും ലഭിച്ചാൽ, അത് ഞങ്ങൾക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഞാൻ കരുതുന്നു.”- ഹർമൻപ്രീത് പറഞ്ഞു.

ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ സ്മൃതി മന്ദനയാണ് വൈസ് ക്യാപ്റ്റൻ. ഷഫാലി വർമ, യസ്തിക ഭാട്ടിയ, സബ്ബിനേനി മേഘന, ജമീമ റോഡ്രിഗസ്, സ്നേഹ് റാണ, രാധ യാദവ്, പൂജ വസ്ട്രാക്കർ, മേഘന സിംഗ്, രാജേശ്വരി ഗെയ്ക്‌വാദ് തുടങ്ങിയ താരങ്ങൾ ഇടംപിടിച്ചു. സിമ്രാൻ ബഹാദൂർ, റിച്ച ഘോഷ്, പൂനം യാദവ് എന്നിവർ സ്റ്റാൻഡ് ബൈ താരങ്ങളാണ്. ഇത് ആദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സര ഇനമാകുന്നത്.

 

Top