അഫ്ഗാനില്‍ അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ആശങ്കകളേറുകയാണ്. വിമാനത്താവളത്തിനകത്തും പുറത്തുമുള്ള സ്ഥിതിഗതികള്‍ ദിനം പ്രതി മോശമാവുന്നു. വിമാനത്താവളത്തിന് പുറത്ത് അടുത്തിടെ ഇരട്ടസ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടും ദിവസവും ആയിരക്കണക്കിന് അഭയാര്‍ഥികള്‍ രക്ഷപ്പെടാനാവുമെന്ന പ്രതീക്ഷയോടെ വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു.

വിമാനത്താവളത്തിനകത്തേക്ക് കയറാനായി പുറത്തെ ചെളിയിലും വെള്ളത്തിലും കാത്തുനില്‍ക്കുന്ന അഭയാര്‍ഥികളുടെ ദൃശ്യങ്ങളും അഫ്ഗാനില്‍ നിന്ന് പുറത്തുവരുന്നുണ്ട്. അഭയാര്‍ഥി പലായനങ്ങളുടെ ആശങ്കയ്ക്കിടയിലും കാബൂള്‍ വിമാനത്താവളത്തിന് പരിസരത്ത് വില്‍പ്പനയ്‌ക്കെത്തിച്ച അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓരോ ദിവസവും വിമാനത്താവളത്തിലേക്കെത്തുന്ന അഫ്ഗാനികളുടെ എണ്ണം കൂടുന്തോറും വെള്ളത്തിന്റേയും ഭക്ഷണത്തിന്റെയും വില കുത്തനെ ഉയരുന്നു. ഒരു കുപ്പി കുടിവെള്ളത്തിന് കച്ചവടക്കാര്‍ 40 ഡോളര്‍(ഏകദേശം 3000 രൂപ), ഒരു പ്ലേറ്റ് ചോറിന് 100 ഡോളര്‍(7400 രൂപ) വരേയുമാണ് കച്ചവടക്കാര്‍ ഈടാക്കുന്നതെന്ന് പരാതിപ്പെടുന്ന അഫ്ഗാനിയുടെ വീഡിയോ റോയിട്ടേഴ്‌സ് പുറത്തുവിട്ടിട്ടുണ്ട്.

അഫ്ഗാന്‍ കറന്‍സിക്ക് പകരം ഡോളര്‍ തന്നെയാണ് കച്ചവടക്കാര്‍ ആവശ്യപ്പെടുന്നതെന്നും ഫസല്‍ റഹ്‌മാന്‍ എന്ന അഫ്ഗാനി പറയുന്നു. ഇത് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നാണ് ഫസല്‍ റഹ്‌മാന്‍ പറയുന്നത്.

 

Top