ചരക്ക് കൈമാറ്റം; നേപ്പാളിന് നാല് തുറമുഖങ്ങള്‍ തുറന്ന് കൊടുത്ത് ചൈന

കാഠ്മണ്ഡു: നേപ്പാളിന് ചരക്ക് കൈമാറ്റത്തിനായി നാല് തുറമുഖങ്ങള്‍ തുറന്ന് കൊടുക്കാന്‍ ചൈനയുടെ തീരുമാനം. ഇതോടെ ഹിമാലയന്‍ പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട നേപ്പാളിലെ ചരക്കുഗതാഗതത്തില്‍ ഇന്ത്യന്‍ തുറമുഖങ്ങള്‍ക്കുണ്ടായിരുന്ന കുത്തകയ്ക്ക് അവസാനമായി.

ഇന്ധനങ്ങള്‍ ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനും, കയറ്റുമതി നടത്തുന്നതിനും ഇന്ത്യന്‍ തുറമുഖങ്ങളെയായിരുന്നു നേപ്പാള്‍ ആശ്രയിച്ചിരുന്നത്. 2015-16 കാലത്ത് ഇന്ത്യയുമായുള്ള ഗതാഗതത്തില്‍ തടസ്സം നേരിട്ടപ്പോള്‍ നേപ്പാളില്‍ പലപ്പോഴും ഇന്ധന ക്ഷാമവും മരുന്ന് ക്ഷാമവും നേരിട്ടിരുന്നു.

കാഠ്മണ്ഡുവില്‍ നേപ്പാള്‍-ചൈനീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തുറമുഖങ്ങള്‍ തുറന്ന് കൊടുക്കാന്‍ ധാരണയായത്. ഇത് പ്രകാരം ചൈനീസ് തുറമുഖങ്ങളായ ടിയാന്‍ജിന്‍, ഷെന്‍സന്‍, ലിയാന്യുന്‍ഗാങ്, സഞ്ഞിയാങ് എന്നീ തുറമുഖങ്ങള്‍ വഴി നേപ്പാളിന് ഇറക്കുമതിയും കയറ്റുമതിയും നടത്താം.

ഇതോടൊപ്പം കപ്പല്‍ ചരക്കുകളുടെ വിതരണത്തിന് സഹായിക്കുന്ന സംഭരണ കേന്ദ്രങ്ങളായ ലാന്‍സു, ലാസ, സികറ്റ്‌സേ എന്നിവയും ഉപയോഗിക്കാനുള്ള അനുമതിയും ചൈന നേപ്പാളിന് നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ രണ്ട് തുറമുഖങ്ങള്‍ക്ക് പുറമെ ചൈനയുടെ തുറമുഖങ്ങളിലേക്കും പ്രവേശനം ലഭിച്ചത് നേപ്പാളിന്റെ ചരിത്രത്തിലെ നാഴികകല്ലാണെന്ന് നേപ്പാള്‍ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥന്‍ രബി ശങ്കര്‍ സിഞ്ജു മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇത് നടപ്പാകുന്നതോടെ നേപ്പാളിലേക്കുള്ള ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ ഉത്തര ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചരക്ക് ഗതാഗതം ചൈനീസ് തുറമുഖങ്ങളിലൂടെയാകുമെന്നും, സമയവും പണവും ലാഭിക്കാന്‍ രാജ്യത്തെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ വിശാഖപട്ടണം, കൊല്‍ക്കത്ത എന്നീ ഇന്ത്യന്‍ തുറമുഖങ്ങള്‍ വഴിയാണ് നേപ്പാളിന്റെ വലിയഭാഗം ചരക്ക് ഗതാഗതവും നടക്കുന്നത്. ഇത് നേപ്പാളിലേക്ക് എത്തുമ്പോള്‍ വലിയ കാലതാമസമാണ് വരുന്നത്.

എന്നാല്‍ ചൈനീസ് അതിര്‍ത്തിയിലേക്കും തിരിച്ചും മതിയായ റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തത് ചൈനീസ് തുറമുഖങ്ങള്‍ വഴിയുള്ള ഗതാഗതത്തിന് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. എത്രയും പെട്ടെന്ന് ഈ പ്രതിസന്ധി നേപ്പാള്‍ സര്‍ക്കാര്‍ പരിഹരിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top