സമന്‍സ് അയയ്ക്കുന്നതില്‍ നിന്ന് ഇഡി പിന്‍വാങ്ങണം: തോമസ് ഐസക്ക്

പത്തനംതിട്ട: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച സമന്‍സ് കോടതി വിധിയുടെ അന്തഃസത്തയ്ക്ക് എതിരാണെന്ന് അഭിപ്രായപ്പെട്ട് മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്. സമന്‍സ് അയയ്ക്കുന്നതില്‍ നിന്ന് ഇഡി പിന്‍വാങ്ങണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു. ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിക്കോ വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ ധനവകുപ്പ് മന്ത്രിക്കോ വ്യക്തിപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ല. ഡയറക്ടര്‍ ബോര്‍ഡിന്റേയോ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടേയോ കൂട്ടായ തീരുമാനമാണ് നടപ്പാക്കുന്നത്. രേഖകളുടെ കസ്റ്റോഡിയന്‍ മുഖ്യമന്ത്രിയോ ധനമന്ത്രിയോ അല്ല മറിച്ച് കമ്മിറ്റിയാണെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

എല്ലാ കണക്കും രേഖകളും കിഫ്ബി ഹാജരാക്കും.ചെയര്‍മാനോ വൈസ് ചെയര്‍മാനോ വ്യക്തിപരമായി രേഖകള്‍ കൈമാറേണ്ടതില്ല. കിഫ്ബി കേസിന് പോയിട്ടുണ്ട്. ഇ ഡി ചോദിച്ച രേഖകളെല്ലാം കിഫ്ബി കൊടുത്തിട്ടുണ്ട്. ഇനി എന്താണ് പുതുതായി കൊടുക്കേണ്ടതെന്നും തോമസ് ഐസക്ക് ചോദിച്ചു. താന്‍ ഉത്തരവാദിത്വത്തില്‍ നിന്ന് കൈ കഴുകുകയല്ലെന്ന് വ്യക്തമാക്കിയ തോമസ് ഐസക്ക് മുഖ്യമന്ത്രിയ്ക്കും ധനമന്ത്രിക്കും എക്‌സ് ഓഫീഷ്യല്‍ സ്ഥാനങ്ങളാണുള്ളതെന്നും ചൂണ്ടിക്കാണിച്ചു.

തെരഞ്ഞെടുപ്പ് അടുക്കും തോറും മോദിക്ക് പണ്ടില്ലാത്ത ഒരു പേടിയുണ്ട്. എങ്ങനെ മനുഷ്യനെ താറടിക്കാം എന്നാണ് ഇഡി നോക്കുന്നത്. ഈ തിരിച്ചറിവ് ഇല്ലാത്തത് കോണ്‍ഗ്രസിന് മാത്രമാണ്. നിയമലംഘനം എന്തെന്ന് പറഞ്ഞാല്‍ ഇ ഡിക്ക് മുന്നില്‍ ഹാജരാകാനും വിശദീകരണം നല്‍കാനും തയ്യാറാണ്. ഒന്നര വര്‍ഷം കണ്ടെത്താനാകാത്ത എന്ത് തെളിവാണ് ഇനി ഇ ഡി കണ്ടെത്തുക. ഇ ഡി ഈ പണി അവസാനിപ്പിക്കുന്നതാണ് നല്ലത്. മണിലോന്‍ഡറിങ്ങ് അല്ലാത്തതിനാല്‍ അറസ്റ്റ് ചെയ്ത് ശരിപ്പെടുത്തിക്കളയാമെന്ന് ഇ ഡി കരുതേണ്ട. ഇ ഡിക്ക് താന്‍ വഴങ്ങില്ലെന്നും അത് പേടിയില്ലെന്നും ഡോ. തോമസ് ഐസക് വ്യക്തമാക്കി.

കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക്കിന് നേരത്തെ രണ്ട് തവണ ഇഡി സമന്‍സ് അയച്ചിരുന്നു. ഏറ്റവും ഒടുവില്‍ ഈ മാസം 22ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനായിരുന്നു. നേരത്തെ വ്യക്തിഗത വിവരങ്ങള്‍ ആരായുന്ന ഇഡി സമന്‍സിനെതിരെ ഐസക്ക് കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് കോടതി തീര്‍പ്പാക്കിയതിന് ശേഷമാണ് വീണ്ടും രണ്ട് തവണ ഐസക്കിന് ഇഡി സമന്‍സ് അയച്ചിരിക്കുന്നത്. നേരത്തെ സിപിഐഎം സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാനുണ്ടെന്ന കാരണംചൂണ്ടിക്കാണിച്ചായിരുന്നു ഐസക് ഇഡിക്ക് മുന്നില്‍ ഹാജരാകാതിരുന്നത്.

ചട്ടം ലംഘിച്ച് പണം വകമാറ്റി ചെലവഴിച്ചതായി ലഭ്യമായ തെളിവുകളില്‍ നിന്നു വ്യക്തമാണെന്നാണ് ഇ ഡിയുടെ നിലപാട്. കേരളത്തിലെ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ക്കാണു കിഫ്ബിയില്‍ നിന്നുള്ള പണം വിനിയോഗിച്ചതെന്നും വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലെന്നുമാണ് കിഫ്ബിയുടെ വാദം. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് ലംഘനം അന്വേഷിക്കാനെന്ന പേരില്‍ ഒന്നരവര്‍ഷമായി ഇഡി കിഫ്ബി ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുകയാണെന്ന് കാണിച്ച് കിഫ്ബിയും തോമസ് ഐസക്കും ഹൈക്കോടതിയെ സമീപിച്ചിരുന്നു. തോമസ് ഐസക്കിനെ ചോദ്യം ചെയ്യാതെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഇഡി.

Top