ഉപയോക്താക്കൾക്ക് ആശ്വാസം; യുപിഐ സേവനങ്ങൾക്ക് പണം ഈടാക്കില്ല

ദില്ലി: യുപിഐ സേവനങ്ങൾക്ക് പണം ഈടാക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്രസർക്കാർ. അത്തരം ആലോചനകൾ ഇല്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. ഡിജിറ്റൽ പണം ഇടപാടുകൾക്ക് പ്രോത്സാഹനം നൽകുന്നതാണ് സർക്കാർ നിലപാട്. ഡിജിറ്റൽ പണമിടപാട് നടത്തുമ്പോൾ ഉണ്ടാകുന്ന കമ്പനികളുടെ ചെലവ് മറ്റു മാർഗങ്ങളിലൂടെ പരിഹരിക്കണം. യു പി ഐ ഇടപാടുകൾക്ക് അധിക പണം ഈടാക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് വിശദീകരണം.

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴി നടത്തുന്ന പേയ്‌മെന്റുകൾക്ക് ചാർജ് ഈടാക്കാനുള്ള ആലോചനയിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ യുപിഐ ഇടപാടുകൾക്ക് ചാർജ് ചുമത്താനുള്ള സാധ്യതയെക്കുറിച്ച് ആർബിഐ ഓഹരി ഉടമകളിൽ നിന്ന് ഫീഡ്‌ബാക്ക് തേടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

പേയ്‌മെന്റ് സംവിധാനങ്ങളിലെ ചാർജുകളെക്കുറിച്ചുള്ള നയങ്ങൾ രൂപപ്പെടുത്താനും യുപിഐ, ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേയ്‌മെന്റ് സേവനം), എൻഇഎഫ്‌ടി (നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്‌ഫർ) പോലുള്ള വിവിധ പേയ്‌മെന്റ് സേവനങ്ങൾക്ക് ചാർജുകൾ ഈടാക്കാൻ ഉള്ള നിയമങ്ങൾ ശക്തമാക്കാനും ആർബിഐ ലക്ഷ്യമിടുന്നെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ആർട്ടിജിഎസ് (റിയൽ-ടൈം ഗ്രോസ് സെറ്റിൽമെന്റ്), ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങൾ (PPIകൾ) എന്നിവയുൾപ്പെടെയുള്ള പേയ്‌മെന്റ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനുള്ള ചാർജുകളിൽ വ്യക്തത വരുത്താനും ആലോചനയുണ്ട്. ഇതെല്ലം ഉൾപ്പെടുത്തിയുള്ള ഡിസ്കഷൻ പേപ്പർ ആർബിഐ പുറത്തിറക്കിയിട്ടുണ്ട്. ചർച്ചാ പേപ്പറിൽ ഉന്നയിക്കുന്ന ചോദ്യങ്ങളെക്കുറിച്ചോ മറ്റേതെങ്കിലും നിർദ്ദേശത്തെക്കുറിച്ചോ ഇമെയിൽ വഴി 2022 ഒക്ടോബർ 3-നോ അതിനുമുമ്പോ ഫീഡ്‌ബാക്ക് നൽകാമെന്നും വിവരം പുറത്തുവന്നിരുന്നു.

Top