ശ്രീലങ്കയിലെ ഹിന്ദു ക്ഷേത്രങ്ങളില്‍ മൃഗബലി നിരോധിച്ചു

കൊളംബോ: ശ്രീലങ്കയിലെ ഹിന്ദു ക്ഷേത്രങ്ങളില്‍ മൃഗബലി നിരോധിച്ചു. ബുധനാഴ്ചയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ ക്ഷേത്രങ്ങളില്‍ ഇപ്പോഴും കാണപ്പെടുന്ന പുരാതന സമ്പ്രദായമായമാണ് മൃഗബലി. മൃഗബലി നിയമവിധേയമാക്കുന്നതിന് ഹിന്ദുമത കാര്യ മന്ത്രിയുടെ നേതൃത്തിലുള്ള നിര്‍ദ്ദേശമാണ് മന്ത്രിസഭ അംഗീകരിച്ചത്.

മതപരമായ ആഘോഷവേളകളില്‍ ആടുകളെയും, കോഴികളെയും, എരുമകളെയും ക്ഷേത്രങ്ങളില്‍ ബലി കൊടുക്കുന്നത് പതിവുണ്ടായിരുന്നു. ആരാധനലായങ്ങളില്‍ മൃഗബലി നിരോധിക്കുന്ന വ്യക്തമായ നിയമങ്ങള്‍ ഇല്ലെങ്കിലും, കാലാകാലങ്ങളില്‍ ശ്രീലങ്കന്‍ കോടതികള്‍ മൃഗബലി നിരോധിച്ചിരുന്നു.

ശ്രീലങ്കയില്‍ 21 മില്യണ്‍ ജനസംഖ്യയില്‍ 12 ശതമാനം ഹിന്ദുക്കളാണ്. രാജ്യത്തെ മൂന്നാമത്തെ വലിയ മത വിഭാഗമായ മുസ്ലിങ്ങളും മൃഗബലികള്‍ നടത്താറുണ്ട്. പക്ഷേ ഈ നിയമം ഹിന്ദുക്കളെ മാത്രമാണ് ബാധിക്കുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളായി മതത്തിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാകുന്നത് ശ്രീലങ്കയില്‍ പതിവാണ്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന മുസ്ലീം വിരുദ്ധ കലാപങ്ങളില്‍ 3 പേര്‍ കൊല്ലപ്പെടുകയും, നൂറു കണക്കിന് പള്ളികളും, വീടുകളും, വ്യാപാരസ്ഥാപനളും അഗ്നിക്കിരയാകുകയും ചെയ്തു.

Top