കൊളംബോയില്‍ നടന്ന സ്ഫോടനം; കൊല്ലപ്പെട്ടവരുടെ എണ്ണം 207ആയി, 450ലേറെ പേര്‍ക്ക് പരിക്ക്

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 207ആയി. 450ലേറെ പേര്‍ക്ക് പരിക്കേറ്റു.

കൊളംബോയില്‍ എട്ടിടങ്ങളിലായിട്ടാണ് ഇന്ന് സ്ഫോടനമുണ്ടായത്. തെഹിവാലാ മൃഗശാലയ്ക്ക് സമീപത്തെ ഹോട്ടലിലാണ് അവസാനത്തെ സ്ഫോടനം നടന്നത്. രാവിലെ ഉണ്ടായ ആറ് സ്ഫോടനങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം വീണ്ടും രണ്ട് സ്ഥലങ്ങളില്‍ സ്ഫോടനമുണ്ടാവുകയായിരുന്നു.

സ്ഫോടനം തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ശ്രീലങ്കയില്‍ ഭീകരാക്രമണത്തിന് സാധ്യയുണ്ടെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ ലങ്കന്‍ ഭരണകൂടത്തിന് കിട്ടിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.പള്ളികള്‍ ലക്ഷ്യമിട്ട് ചാവേറാക്രമണം നടക്കുമെന്ന് വിദേശ ഇന്റലിജന്‍സ് ഏജന്‍സിയാണ് ശ്രീലങ്കയ്ക്കു റിപ്പോര്‍ട്ട് നല്‍കിയത്. എന്‍.ടി.ജെ എന്നറിയപ്പെടുന്ന നാഷണല്‍ തൗഹീത്ത് ജമാഅത്തിന്റെ നേതൃത്വത്തില്‍ ചാവേറാക്രമണം നടക്കുമെന്നായിരുന്നു ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്നേ ആക്രമണ മുന്നറിയിപ്പ് കിട്ടിയിട്ടും കൃത്യമായ സുരക്ഷ ഒരുക്കാന്‍ ഭരണകൂടത്തിനായില്ല അതിന്റെ ഫലമായി ഈസ്റ്റര്‍ പ്രാര്‍ത്ഥനക്കായി പള്ളികളില്‍ എത്തിയ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.

ഏപ്രില്‍ 11 നാണ് ചാവേര്‍ ആക്രമണത്തിന് ഈ ഭീകര സംഘടന നീക്കം തുടങ്ങിയിരിക്കുന്നുവെന്ന് ശ്രീലങ്കന്‍ പൊലീസ് തലവന്‍ അറിയിച്ചത്. ഇന്ത്യന്‍ എംബസ്സിക്കും ഭീഷണിയുണ്ടെന്ന് അതില്‍ വ്യക്തമാക്കിയിരുന്നു. നാല് ഹോട്ടലുകളിലും മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും ഒരു ഹൗസിങ് കോംപ്ലക്സിലുമാണ് ഇന്ന് സ്ഫോടനം ഉണ്ടായത്

Top