സ്വര്‍ണക്കടത്തിന് ഒത്താശ; കസ്റ്റംസ് സൂപ്രണ്ടിന്റെ കയ്യിൽ നിന്ന് പിടികൂടിയത് സ്വര്‍ണ്ണവും പണവും 4 പാസ്പോര്‍ട്ടുകളും

കോഴിക്കോട് : വിദേശത്ത് നിന്നും യാത്രക്കാരൻ അനധികൃതമായി കടത്തികൊണ്ടു വന്ന സ്വർണ്ണം, കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ കസ്റ്റംസ് സൂപ്രണ്ട് ആവശ്യപ്പെട്ടത് 25000 രൂപ. കരിപ്പൂര്‍ വിമാനത്താവളത്തിൽ സ്വര്‍ണ്ണം കടത്തിയ രണ്ട് കാസർകോട് സ്വദേശികളിൽ നിന്നാണ് ഇയാൾ 25000 രൂപ ആവശ്യപ്പെട്ടത്. കടത്തികൊണ്ടു വന്ന സ്വർണ്ണവും പാസ്പോർട്ടും എയർപോർട്ടിന് പുറത്തെത്തിച്ച് പണം വാങ്ങുകയായിരുന്നു ഇയാളുടെ രീതി.

ഇയാളുടെ പക്കൽ നിന്നും കടത്തു സ്വർണവും മുറിയിൽ നടത്തിയ പരിശോധനയിൽ അഞ്ചു ലക്ഷത്തോളം രൂപയും നാലു പാസ്പോർട്ടുകളും വിദേശ കറൻസികളും പിടിച്ചെടുത്തു. നേരത്തെയും സ്വർണ്ണ കടത്തിനു ഒത്താശ ചെയ്തതിനു തെളിവുകളും പൊലീസിന് ലഭിച്ചു.

ആദ്യമായിട്ടാണ് സംസ്ഥാനത്ത് ഇത്രയും ഉയർന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ സ്വർണ്ണം കടത്തിയതിന് പിടിയിലായത്. കാസർകോട് സ്വദേശികളായ രണ്ട് യാത്രക്കാർ സ്വർണ്ണം ഒളിപ്പിച്ചു കൊണ്ടു വരുന്നെന്ന രഹസ്യവിവരം കരിപ്പൂർ പൊലീസിന് ലഭിച്ചിരുന്നു. പുറത്തെത്തിയ ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കസ്റ്റംസ് സൂപ്രണ്ടിനുള്ള പങ്കിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. പുറത്തെത്തിയ സൂപ്രണ്ട് പി മുനിയപ്പയെ പരിശോധിച്ചപ്പോൾ 320 ഗ്രാം സ്വർണ്ണം കണ്ടെടുത്തു. പുറത്ത് വച്ചു 25000 രൂപ പ്രതിഫലമായി നൽകിയാൽ സ്വർണവും വിമാനതവളത്തിന് അകത്തു നിന്നും കടത്തുകാരിൽ നിന്നും വാങ്ങിവെച്ച പാസ്പോർട്ടും തിരിച്ചു നൽകാമെന്നായിരുന്നു ധാരണ.

Top