കുട്ടിനേതാക്കളുടെ ലണ്ടന്‍ യാത്ര; സര്‍ക്കാര്‍ ധൂര്‍ത്തിനെതിരെ സിപിഐ യോഗത്തിലും വിമര്‍ശനം

തിരുവനന്തപുരം:കോളേജ് യൂണിയന്‍ ചെയര്‍മാന്മാരെ നേതൃത്വ പരിശീലനത്തിനായി ലണ്ടനിലേക്ക് അയയ്ക്കാനുള്ള തീരുമാനത്തിനെതിരെ സിപിഐ നിര്‍വാഹക സമിതി യോഗത്തിലും വിമര്‍ശനം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ നടത്തുന്ന വിദേശ യാത്ര തെറ്റായ സന്ദേശം നല്‍കുമെന്ന് ചില അംഗങ്ങള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനത്തിന് പോലും പണമില്ലാത്ത അവസ്ഥയാണുള്ളത്. ഈ ഘട്ടത്തില്‍ ധൂര്‍ത്ത് എന്ന് ആരോപിക്കാവുന്നതാണ് ലണ്ടന്‍ യാത്ര. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഇത്തരം വിവാദങ്ങള്‍ തിരിച്ചടിയാകുമെന്നും ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് മുടങ്ങികിടക്കുന്ന സാഹചര്യത്തിലാണ് യൂണിയന്‍ നേതാക്കളെ വിദേശത്തേക്ക് അയക്കുന്നത്. മന്ത്രിമാരുടെ വിദേശയാത്ര വിവാദത്തിനിടെയാണ് കോടികള്‍ മുടക്കി കോളേജ് യൂണിയന്‍ ചെയര്‍മാന്‍മാരെ വിദേശത്തേയ്ക്കയക്കുന്നത്.

66 സര്‍ക്കാര്‍ കോളേജുകളിലെയും ഒമ്പത് സര്‍വകലാശാലകളിലെയും 75 യൂണിയന്‍ ചെയര്‍മാന്മാരെയാണ് കാര്‍ഡിഫ് സര്‍വകലാശാലയില്‍ പരിശീലനത്തിനായി അയക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കോളേജ് യൂണിയന്‍ ചെയര്‍മാന്‍മാരെ വിദേശത്തേക്ക് പരിശീലനത്തിന് അയക്കുന്നത് ഇതാദ്യമായാണ്. കാര്‍ഡിഫ് സര്‍വ്വകലാശാലയില്‍ പരിശീലനത്തിനായി ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ചെയര്‍മാന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് ഉത്തരവിറക്കി. പാസ്‌പോര്‍ട്ട് വിവരം അടക്കം നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഫ്‌ലെയര്‍ എന്ന നൂതന വിഭാഗത്തിന്റെ ഭാഗമായി ലീഡ് ഇന്‍ഡെക്ഷന്‍ പരിശീലനമെന്ന നിലക്കാണ് വിദേശയാത്ര.

നിലവില്‍ സര്‍ക്കാര്‍ കോളേജ് ചെയര്‍മാന്‍മാരില്‍ ബഹുഭൂരിപക്ഷവും എസ്എഫ്‌ഐ നേതാക്കള്‍ എന്നതാണ് മറ്റൊരു പ്രത്യേകത. ചുരുക്കി പറഞ്ഞാല്‍ എസ്ഫ്‌ഐ നേതാക്കള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഒരു ലണ്ടന്‍യാത്ര.

Top