കോളേജ് വിദ്യാര്‍ത്ഥിനിയുടെ ഹോസ്റ്റലിലെ ആത്മഹത്യ; ദുരൂഹതയുണ്ടെന്ന് കുടുംബം

പത്തനംതിട്ട: ആര്‍കിടെക്ച്വര്‍ വിദ്യാര്‍ത്ഥിനി കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം. അടൂര്‍ തൊടുവക്കാട് സ്വദേശി അഞ്ജന (21) മരണത്തിലാണ് കുടുംബം പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. കേസില്‍ പൊലീസ് അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നില്ലെന്ന ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സ്ംസ്ഥാന പൊലീസ് മേധാവിക്കും കുടുംബം പരാതി നല്‍കി.

ജനുവരി 31-നാണ് തിരുവനന്തപുരം കഴക്കൂട്ടം മരിയന്‍ എന്‍ജിനീയറിങ് കോളേജിലെ മൂന്നാംവര്‍ഷ ആര്‍ക്കിടെക്ച്വര്‍ വിദ്യാര്‍ത്ഥിനിയായ അഞ്ജനയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അമിതമായ അളവില്‍ ഗുളിക കഴിച്ച് അഞ്ജന ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത കഴക്കൂട്ടം പൊലീസ് പിന്നീട് അന്വേഷണം കാര്യക്ഷമമായി നടത്തിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

ഉദ്യോഗസ്ഥര്‍ സ്ഥലം മാറിപ്പോയെന്ന പേരില്‍ പോലീസ് അന്വേഷണം വൈകിപ്പിക്കുകയാണെന്നും അഞ്ജനയുടെ മാതാപിതാക്കള്‍ പറയുന്നു. മകളെ ഹോസ്റ്റല്‍ മുറിയില്‍ ഒറ്റയ്ക്ക് താമസിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നും ഹോസ്റ്റലില്‍ നേരത്തെ ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായും മാതാപിതാക്കള്‍ പറയുന്നു. കേസില്‍ പോലീസ് അന്വേഷണം കാര്യക്ഷമമായി നടത്തണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.

 

Top