കോപ്പിയടി ആരോപിച്ച കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; അസ്വാഭാവിക മരണത്തിന് കേസ്

കോട്ടയം: കോട്ടയത്ത് കോപ്പിയടി ആരോപിച്ച് കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കോളേജിനെതിരെ കേസെടുക്കുന്ന കാര്യം സര്‍വ്വകലാശാല നിയമം പരിശോധിച്ച ശേഷം ആലോചിക്കുമെന്ന് പൊലീസിന്റെ അറിയിച്ചു. പരീക്ഷക്കിടെ കോപ്പിയടിച്ചെന്ന ആരോപണത്തിന് പിന്നാലെ കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ജു ഷാജിയുടെ മൃതദേഹം മീനച്ചിലാറില്‍ നിന്നുമാണ് കണ്ടെത്തിയത്.

മകള്‍ക്ക് കോളേജ് അധികൃതരില്‍ നിന്നും മാനസികപീഡനം ഉണ്ടായെന്നാണ് അച്ഛന്‍ ഷാജിയുടെ ആരോപണം.എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ചേര്‍പ്പുങ്കല്‍ ബിവിഎം കോളേജ് അഞ്ജു കോപ്പിയടിച്ചതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ പുറത്തുവിട്ടു. കാഞ്ഞിരപ്പള്ളിയില്‍ പാരലായി പഠിക്കുന്ന അവസാനവര്‍ഷം കൊമേഴ്‌സ് വിദ്യാര്‍ഥിനി അഞ്ജു ഷാജിയുടെ പരീക്ഷാകേന്ദ്രം ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളിക്രോസ് കോളേജ് ആയിരുന്നു. പരീക്ഷക്കിടെ പെണ്‍കുട്ടി കോപ്പിയടിച്ചെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്.

പരീക്ഷാഹാളില്‍ നിന്ന് പുറത്താക്കിയ പെണ്‍കുട്ടി ചേര്‍പ്പുങ്കല്‍ പാലത്തില്‍ നിന്ന് മീനച്ചിലാറ്റിലേക്ക് ചാടി എന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും ഫയര്‍ ഫോഴ്‌സും പൊലീസും പെണ്‍കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്ന് കൂടുതല്‍ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ മീനച്ചിലാറ്റില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് അഞ്ജുവിന്റെ മൃതദേഹം കിട്ടിയത്.

Top