സംസ്ഥാനത്ത് എല്ലാ കോളേജുകളും ഈ മാസം 18 മുതല്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 18 മുതല്‍ എല്ലാ കോളേജുകളും തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചിരിക്കണം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

മാത്രമല്ല, സ്‌കൂളുകള്‍ തുറക്കുന്ന നവംബര്‍ 1ന് തന്നെ പ്രീമെട്രിക് ഹോസ്റ്റലുകളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും തുറക്കും. ബയോ ബബിള്‍ മാതൃകയിലായിരിക്കും പ്രവര്‍ത്തനം. എല്ലാ പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ഇതോടൊപ്പം തുടങ്ങാം.

അതേസമയം, സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കാന്‍ അനുമതി. ഈ മാസം 25 മുതലാണ് സിനിമാ തീയറ്ററുകള്‍ തുറക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ പ്രവര്‍ത്തനം. നേരത്തെ, 50 ശതമാനം സീറ്റുകളിലേക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് തീയറ്റര്‍ ഉടമകള്‍ ആവശ്യമറിയിച്ചിരുന്നു.

കൂടാതെ, സംസ്ഥാനത്ത് ഗ്രാമസഭകള്‍ ചേരാനും അവലോകന യോഗത്തില്‍ അനുമതി നല്‍കി. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഗ്രാമസഭകള്‍ ചേര്‍ന്നിരുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അനുമതി നല്‍കിയത്. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ഉയര്‍ത്താനും അവലോകന യോഗത്തില്‍ തീരുമാനിച്ചു.

Top