മോക് ഡ്രില്ലിനിടയിലെ മരണം; വീഴ്ച്ച സമ്മതിച്ച് കളക്ടറുടെ റിപ്പോർട്ട്

തിരുവനന്തപുരം: മോക്ഡ്രിൽ നടത്തിപ്പിലെ വീഴ്ചകള്‍ സമ്മതിച്ച് കളക്ടറുടെ റിപ്പോര്‍ട്ട്. മോക്ഡ്രിൽ നടത്തിപ്പിൽ വകുപ്പുകൾ തമ്മിലുളള ഏകോപനത്തിലും വീഴ്ച സംഭവിച്ചെന്നാണ് ആരോപണം. ആദ്യം തീരുമാനിച്ച സ്ഥലത്ത് നിന്ന് മോക്ഡ്രിൽ മാറ്റി. സ്ഥലം മാറ്റി നിശ്ചയിച്ചത് ജില്ലാ കളക്ടറെ അറിയിക്കാതെ ആയിരുന്നു. കളക്ടർ അനുമതി നൽകിയത് അമ്പാട്ട്ഭാഗത്ത് മോക്ഡ്രിൽ നടത്താൻ വേണ്ടിയായിരുന്നു. എന്നാല്‍ മോക്ഡ്രിൽ നടന്നത് നാല് കിലോമീറ്റർ മാറി പടുതോട് ഭാഗത്തായിരുന്നു. മുഖ്യമന്ത്രിക്കാണ് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചത്.

എൻഡിആർഎഫ് അനുമതി വാങ്ങാതെയാണ് സ്ഥലം മാറ്റിയതെന്ന് കളക്ടർ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ട്. എന്നാല്‍ വാഹനം എത്താനുള്ള സൗകര്യം നോക്കിയാണ് സ്ഥലം മാറ്റിയതെന്ന് എൻഡിആർഎഫ് വിശദീകരിക്കുന്നത്.രക്ഷാ പ്രവർത്തനം നടത്താൻ എൻഡിആർഎഫ് വൈകിയെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. എൻഡിആ‌ർഎഫും ഫയർഫോഴ്സും തമ്മിലും ഏകോപനം ഉണ്ടായില്ല. മോക്ഡ്രില്ലിൽ പങ്കെടുത്ത വകുപ്പുകൾക്ക് തമ്മിൽ പരസ്പര ധാരണയുണ്ടായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

മോക്ഡ്രില്ലിനിടെ മണിമലയാറ്റിൽ മുങ്ങിത്താഴ്ന്ന തുരുത്തിക്കാട് സ്വദേശി ബിനുസോമൻ ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററില്‍ കഴിഞ്ഞിരുന്ന ബിനു സോമന്‍റെ മരണം രാത്രിയോടെ സ്ഥിരീകരിക്കുകയായിരുന്നു.

Top