താമരശ്ശേരി ചുരം ; റോഡിന്റെ അറ്റക്കുറ്റപ്പണി പത്ത് ദിവസത്തിനുളളില്‍ പൂര്‍ത്തിയാക്കുമെന്ന് കളക്ടര്‍

കോഴിക്കോട് : താമരശ്ശേരി ചുരത്തിലെ ഗതാഗത സ്തംഭനം പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്നും റോഡിന്റെ അറ്റക്കുറ്റപണി പണി പത്ത് ദിവസത്തിനുളളില്‍് പൂര്‍ത്തിയാക്കുമെന്നും കോഴിക്കോട് ജില്ലാ ഭരണകൂടം.

റോഡിന്റെ വീതി കൂട്ടാന്‍ വനംവകുപ്പിന്റെ അനുമതി ഒരാഴ്ചക്കുളളില്‍ ലഭിക്കുമെന്നും കളക്ടര്‍ യു വി ജോസ് അറിയിച്ചു.

വാഹന ഗതാഗതത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും താമരശ്ശേരിയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി.

ഗതാഗത നിയന്ത്രണത്തിനായി അടിവാരത്ത് താല്‍ക്കാലിക ചെക്ക് പോസ്റ്റ് സ്ഥാപിക്കും. ചുരത്തില്‍ കൂടുതല്‍ പോലീസുകാരെ നിയമിക്കാനും യോഗം തീരുമാനിച്ചു.

താമരശ്ശേരി ചുരത്തില്‍ വലിയ കുണ്ടും കുഴിയും രൂപപ്പെട്ടതിനാല്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കാണ് ദിവസങ്ങളായി അനുഭവപ്പെടുന്നത്.

ചുരത്തിലെ വളവുകളില്‍ വലിയ കുഴികള്‍ വാഹനങ്ങള്‍ കേടുവരുന്നതും അപകടങ്ങളും പതിവാണ്. ഈ സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ താമരശ്ശേരിയില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നത്.

Top