കെഎസ്ആർടിസിയിൽ കൂട്ട നടപടി, ആറ് ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ഗുരുതര ചട്ടലംഘനവും, അച്ചടക്കലംഘനവും നടത്തുകയും സ്വഭാവ ദൂഷ്യപരമായ പ്രവർത്തി കാരണം കോ‍ർപ്പറേഷന്റെ സത്പേരിന് കളങ്കം വരുത്തുകയും ചെയ്ത ആറ് ജീവനക്കാരെ വിവിധ സംഭവങ്ങളിൽ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു.

അപകടകരമായ വിധം ബസ് ഡ്രൈവ് ചെയ്ത് രണ്ട് കോളേജ് വിദ്യാർത്ഥികളുടെ ജീവൻ കവർന്ന സംഭവത്തിൽ ചടയമം​ഗലം ഡിപ്പോയിലെ ഡ്രൈവർ ആർ ബിനുവിനെ സസ്പെൻഡ് ചെയ്തു. ഫെബ്രുവരി 28 നായിരുന്നു അപകടം.ഉദ്യോ​ഗസ്ഥരിൽ നല്ല മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കെഎസ്ആർടിസി ജീവനക്കാർക്ക് വേണ്ടി ഏർപ്പെടുത്തിയ ബിഹേവിയറൽ ചെയ്ഞ്ച് ട്രെയിനിം​ഗിൽ മദ്യപിച്ച് ഹാജരായ മൂലമറ്റം യൂണിറ്റിലെ കണ്ടക്ടർ ബിജു അ​ഗസ്റ്റ്യനെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

ഫെബ്രുവരി 26 ന് പാറശ്ശാല ഡിപ്പോയിലെ ബ്ലാക്ക് സ്മിത്ത് ഐ. ആർ ഷാനു 200 ​ഗ്രാം ബ്രാസ് സ്ക്രാപ്പ് കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചത് ഡ്യൂട്ടി ​ഗാർഡ് കണ്ടെത്തിയിരുന്നു. ഈ സംഭവത്തിൽ നടത്തിയ അന്വേഷണത്തിനോട് ഷാനു സഹകരിക്കുവാനോ, വിശദീകരിക്കുവാനോ തയ്യാറായിരുന്നില്ല . തുടർന്ന് ഷാനുവിനേയും സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ മോഷണക്കുറ്റത്തിന് കോർപ്പറേഷൻ പാറശ്ശാല പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

ഫെബ്രുവരി 19 ന് ആലുവ ശിവരാത്രി ദിവസം എറണാകുളം ഡിപ്പോയിൽ വെഹിക്കിൾ സൂപ്പർവൈസർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എ.എസ് ബിജുകുമാർ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതായി രാത്രി കാല ഡിപ്പോ പരിശോധന നടത്തിയ ഇൻസ്പെക്ടർമാർ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ബ്രീത്ത് അനലൈസർ പരിശോധനയിൽ മദ്യപിച്ചിരുന്നതായി തെളിയുകയും ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിൽ ഏർപ്പെടുകയോ, മദ്യലഹരിയിൽ ഓഫീസ്, ​ഗ്യാരേജ്,ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്രവേശിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് സിഎംഡി നൽകിയിരുന്ന ഉത്തരവിന്റെ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബിജുകുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

നെയ്യാറ്റിൻകര ഡിപ്പോയിലെ കണ്ടക്ടറുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത 1.39 ലക്ഷം രൂപ അയാളുടെ അക്കൗണ്ടിൽ ഇട്ട് കൊടുത്ത ശേഷം തിരികെ വാങ്ങുകയും, ആ തുകയിൽ തിരിമറി നടത്താൻ ശ്രമിക്കുകയും ചെയ്ത നെയ്യാറ്റിൻകര ഡിപ്പോയിലെ ജനറൽ ഇൻസ്പെക്ടർ ടി. ഐ സതീഷ്കുമാറിനേയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഇത് കൂടാതെ 2022 ഡിസംബർ 10 കോഴിക്കോട് ഡിപ്പോയിലെ ബസിലെ യാത്രക്കാരനിൽ നിന്നും ല​ഗേജിന്റെ നിരക്ക് ഈടാക്കിയ ശേഷം ടിക്കറ്റ് നൽകാതിരുന്നതിനെ തുടർന്ന് യാത്രാക്കാരൻ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തിയ കണ്ടക്ടർ പി.ജെ പ്രദീപിനെയും സസ്പെൻഡ് ചെയ്തു.

Top