മലയാള സിനിമക്ക് കളക്ഷന്‍ 100, 200 കോടി എന്നത് ബിസിനസ്സ് തള്ള് മാത്രം; സന്തോഷ് പണ്ഡിറ്റ്

ലയാളത്തില്‍ ഒരു സിനിമയ്ക്കും നൂറ് കോടി കലക്ഷന്‍ കിട്ടിയിട്ടില്ലെന്ന സുരേഷ് കുമാറിന്റെ പ്രസ്താവനയെ ശരിവച്ച് സന്തോഷ് പണ്ഡിറ്റും. മലയാള സിനിമയില്‍ ഇപ്പോള്‍ കലാകാരന്മാരൊന്നും ഇല്ലെന്നും സിനിമയെ വിറ്റു ജീവിക്കുന്ന ബിസിനസ്സ്‌കാര്‍ മാത്രമേ ഒളളൂവെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

മോശം അഭിപ്രായങ്ങള്‍ നേടിയ ചിത്രങ്ങള്‍ പോലും ചിലപ്പോള്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടാകും. എന്നാല്‍ ഇത് അന്യഭാഷാ ചിത്രങ്ങളുടെ കാര്യമാണ്. മലയാള സിനിമയില്‍ ഇതുവരെ 100 കോടി കളക്ഷന്‍ നേടിയ സിനിമകള്‍ ഉണ്ടായിട്ടില്ലെന്ന് കഴിഞ്ഞ ദിവസം നിര്‍മാതാവും നടനുമായ സുരേഷ് കുമാര്‍ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു.

ഇപ്പോള്‍ ഈ അഭിപ്രായത്തിന് പ്രതികരണവുമായ് എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. 100, 200 കോടി എന്നൊക്കെ പറയുന്നത് ഒരു ബിസിനസ്സ് തള്ള് മാത്രമാണെന്നും അതിനെ തമാശരീതിയില്‍ മാത്രം കണ്ടാല്‍ മതിയെന്നും പണ്ഡിറ്റ് അഭിപ്രായപ്പെടുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍ ഇങ്ങനെ

”നിര്‍മാതാവിന് പണം തിരിച്ചു കിട്ടാന്‍ അവര്‍ പല ഐഡിയയും ചെയ്യും. 100, 200 കോടി തള്ള് എന്നൊക്കെ അവര്‍ പറയട്ടെ. ഇതെല്ലാം കണ്ട് നിങ്ങള്‍ ചുമ്മാ ചിരിക്കുക. അല്ലാതെ, ഇന്ന നടന് നൂറ് കോടി കിട്ടി, മറ്റെയാള്‍ക്ക് കിട്ടിയില്ലല്ലോ എന്ന് പറഞ്ഞ് നിങ്ങളെന്തിനാണ് ഇങ്ങനെ അടികൂടുന്നത്. അവര്‍ അവരുടെ ജോലിയാണ് ചെയ്യുന്നത്. ഈ അടികൂടലാണ് ഇതിലെ പ്രശ്‌നം. ഒരു പ്രമുഖ നിര്‍മാതാവ് പറയുകയുണ്ടായി, അവരുടെ രണ്ട് സിനിമയ്ക്ക് 100 കോടിയും 50 കോടിയും കിട്ടിയിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ 50 കോടി കലക്ട് ചെയ്ത സിനിമയ്ക്കാണ് അദ്ദേഹത്തിന് കുറച്ചുകൂടി ലാഭം ഉണ്ടായതെന്ന്.

100, 200 കോടി എന്നൊക്കെ പറയുന്നത് ഒരു ബിസിനസ് തള്ളാണ്. ഇതൊക്കെ സ്വാഭാവികം. മലയാളത്തില്‍ ഇന്നേവരെ 100 കോടി ഒന്നും ഒരു സിനിമയും കലക്ട് ചെയ്തിട്ടില്ല. നടന് ഇപ്പോള്‍ ഒരു സിനിമയ്ക്ക് 8,10 കോടി പ്രതിഫലം വാങ്ങുന്നുവെന്നു വയ്ക്കുക. അവര്‍ക്ക് ഈ സിനിമ 100 കോടി 200 കോടി കലക്ട് ചെയ്തു എന്ന് പറഞ്ഞാലല്ലേ അടുത്ത തവണ ഒരു നിര്‍മാതാവ് വരുമ്പോള്‍, പത്ത് കോടി പറ്റില്ല ഇരുപത് കോടി വേണമെന്ന് പറയാന്‍ പറ്റുള്ളൂ. അപ്പോഴല്ലേ അവരുടെ ബിസിനസ് നടക്കൂ.

ഇതൊക്കെ ഒരു തമാശ ആയി എടുക്കുക. സീരിയസ് ആയി എടുക്കരുത്. കാരണം ബാഹുബലി 2 പോലുള്ള സിനിമയ്ക്ക് വരെ കേരളത്തില്‍ 76 കോടിയേ കിട്ടിയുള്ളൂ. അതില്‍ കൂടുതലൊന്നും ഒരു സിനിമയ്ക്കും കിട്ടില്ല. മലയാള സിനിമയില്‍ ഇതുവരെ 100 കോടി ഒരു സിനിമയ്ക്കും കിട്ടിയിട്ടില്ല എന്നാണ് എനിക്ക് മനസ്സിലാകുന്നത്. ആ നിര്‍മാതാവ് കൂടി പറഞ്ഞപ്പോള്‍ സന്തോഷ് പണ്ഡിറ്റ് നേരത്തെ പറഞ്ഞതില്‍ അല്പമെങ്കിലും സത്യമുണ്ടെന്ന് മനസിലായി കാണും.

നിര്‍മാതാക്കള്‍ പറയുന്നതില്‍ തെറ്റില്ല. മറിച്ച് നിങ്ങള്‍ അതിന്മേല്‍ അടികൂടുന്നതാണ് തെറ്റ്. അവര്‍ എന്തോ ചെയ്യട്ടെ. രാഷ്ട്രീയമൊക്കെ അങ്ങനെ തന്നെയല്ലേ. ക്രിക്കറ്റില്‍ കോഹ്ലിയാണോ രോഹിത് ശര്‍മ ആണോ സച്ചിനാണോ മെച്ചം എന്നിങ്ങനെ അല്ലേ നമ്മള്‍ നോക്കുന്നത്. അതൊക്കെ ജനറലി പറയേണ്ടതാണ്. അതിന്മേല്‍ ഒരു വലിയ വാക്കുതര്‍ക്കത്തിലേക്കൊന്നും നിങ്ങള്‍ പോകേണ്ട ആവശ്യമില്ല. അവര്‍ അവരുടെ ജോലി എടുക്കുന്നു. എല്ലാം ഒരു ബിസിനസ്. അതിനെ അങ്ങനെ എടുത്താല്‍ പേരെ.

ഈ വര്‍ഷം നാനൂറോളം സിനിമ ഇറങ്ങി, നാല് സിനിമയാണ് ഹിറ്റായത്. പണം മുടക്കുന്നവന്റെ കാഴ്ചപ്പാടില്‍ മാത്രമാണ് ഒരു സിനിമയേ കാണാന്‍ പറ്റൂ. ഇവരുടെയൊക്കെ നെഗറ്റിവ് റിവ്യുകൊണ്ട് സിനിമ പരാജയപ്പെടുകയാണെങ്കില്‍ അതിന്റെ പൂര്‍ണ നഷ്ടം നിര്‍മാതാവിന് മാത്രമാണ്. പത്തുകോടി വാങ്ങുന്ന നായക നടന് ഇതിലെന്തു നഷ്ടം വരാനാണ്, ഒരു ചെറിയ മാനക്കേട്. അതു നായികയാണെങ്കിലും സഹതാരങ്ങളാണെങ്കിലും അവര്‍ക്കും ഒന്നും പോകാനില്ല.

മറിച്ച് ആ സിനിമയ്ക്ക് പൈസ മുടക്കിയവന്‍ ആരോട് വിഷമം പറയും. ഒരു സിനിമ നല്ലതാണോ ചീത്തയാണോ എന്ന് എന്റെ കാഴ്ചപ്പാടില്‍ ഞാന്‍ പറയാം. മുതല്‍ മുടക്കിയവന് പൈസ തിരിച്ചുകിട്ടിയാല്‍ ആ സിനിമകളെല്ലാം നല്ലതാണ്. മുതല്‍ മുടക്കിയവന്റെ പണം തിരിച്ചുകിട്ടുന്നില്ല അയാള്‍ കുത്തുപാള എടുത്തെങ്കില്‍ ആ സിനിമ മോശമാണ്. സിനിമ വെറും ബിസിനസ്സ് ആണ്. മലയാള സിനിമയില്‍ ഇപ്പോള്‍ കലാകാരന്മാരൊന്നും ഇല്ല. സിനിമയെ വിറ്റു ജീവിക്കുന്ന ബിസിനസ്സ്‌കാര്‍ മാത്രമേ ഒളളൂ. ആ ബിസിനസ്സുകാര്‍ക്ക് ബിസിനസ്സ് ചെയ്യാന്‍ നമ്മള്‍ അനുവദിക്കുക.”സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

Top