അവിനാശി വാഹനാപകടം; ലോറി ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്

കോയമ്പത്തൂര്‍: തിരുപ്പൂരില്‍ അവിനാശിക്കടുത്ത് കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും ട്രക്കും കൂട്ടിയിട്ട് 20 പേര് മരിച്ച സംഭവത്തില്‍ കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ ഹേമരാജിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ഹേമരാജിനെതിരെ അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഹേമരാജിന്റെ ലൈസന്‍സ് റദ്ദാക്കും.

ഹേമരാജ് അപകടത്തിന് പിന്നാലെ പൊലീസില്‍ കീഴടങ്ങിയിരുന്നു. പിന്നീട് ഈറോഡിലെ ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ഇവിടെ ഹേമരാജിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ടയര്‍ പൊട്ടിയാണ് അപകടമുണ്ടായതെന്നായിരുന്നു ഹേമരാജിന്റെ ആദ്യമൊഴി.

ലോറിയുടെ ടയറുകള്‍ പൊട്ടിയാണ് അപകടമുണ്ടായതെന്ന വാദം തമിഴ്നാടിന്റെയും കേരളത്തിന്റെയും മോട്ടോര്‍ വാഹനവകുപ്പുകള്‍ നേരത്തെ തള്ളിയിരുന്നു. കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് ദേശീയപാതയുടെ മീഡിയനിലൂടെ 50 മീറ്റര്‍ സഞ്ചരിച്ച ശേഷമാണ് എതിര്‍ ദിശയില്‍ വന്ന ബസിലിടിച്ചതെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

ബസ്സപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍ ഇന്നലെ പറഞ്ഞിരുന്നു. അടിയന്തരമായി രണ്ട് ലക്ഷം രൂപ ഒരാഴ്ചയ്ക്കകം തന്നെ നല്‍കുമെന്നും ബാക്കി തുക ഒരു മാസത്തിനകം കുടുംബാംഗങ്ങള്‍ക്ക് ലഭ്യമാക്കുമെന്നുമാണ് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ഇന്നെല പറഞ്ഞത്. അതേസമയം അപകടത്തില്‍ മരിച്ച കെഎസ്ആര്‍ടിസി ജീവനക്കാരായ ഗിരീഷിന്റെയും ബൈജുവിന്റെയും കുടുംബത്തിന് 30 ലക്ഷം രൂപ നല്‍കും. കെഎസ്ആര്‍ടി യാത്രക്കാരുടെ ഇന്‍ഷുറന്‍സില്‍നിന്നാണ് ഈ തുക നല്‍കുന്നത്.

ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്‌നറുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 20 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. മരിച്ചവരെല്ലാം മലയാളികളാണ്. ബസിന്റെ ഡ്രൈവറും കണ്ടക്ടറും തല്‍ക്ഷണം മരിച്ചിരുന്നു. 48 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് ബസില്‍ ഉണ്ടായിരുന്നത്. മരിച്ച 12 പേരെ തിരിച്ചറിഞ്ഞു. പാലക്കാട് സ്വദേശി രാജേഷ് (35), തുറവൂര്‍ ജിസ്‌മോന്‍ ഷാജു (24), തൃശൂര്‍ സ്വദേശി നസീഫ് മുഹമ്മദ് (24), ശിവകുമാര്‍ (35) അറക്കുന്നം സ്വദേശി ബൈജു (47), ഐശ്വര്യ (28), തൃശ്ശൂര്‍ സ്വദേശി ഇഗ്‌നി റാഫേല്‍ (39), കിരണ്‍ കുമാര്‍ (33), തൃശ്ശൂര്‍ സ്വദേശി ഹനീഷ് (25), എറണാകുളം ഗിരീഷ് (29), റോസ്ലി എന്നിവരാണ് മരിച്ചത്.

ഇന്നലെ പുലര്‍ച്ചെ 3.25-നാണ് അപകടമുണ്ടായത്. ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് നിര തെറ്റിയ കണ്ടെയ്‌നര്‍ ലോറി എതിര്‍ ദിശയില്‍ വന്ന കെഎസ്ആര്‍ടിസി ബസ്സുമായി ഇടിക്കുകയായിരുന്നു. ബസ്സിന്റെ വലതുവശത്താണ് കണ്ടെയ്‌നര്‍ വന്ന് ഇടിച്ചത്. അതിനാല്‍ വലതുഭാഗത്ത് ഇരുന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ പരിക്കേറ്റത്

Top