കോയമ്പത്തൂർ സ്‌ഫോടനം: ഒരാൾ കൂടി അറസ്റ്റിൽ; അഞ്ചിടത്ത് സ്‌ഫോടനത്തിന് പദ്ധതിയിട്ടു

കോയമ്പത്തൂർ: കോയമ്പത്തൂർ ഉക്കടത്തുണ്ടായ കാർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. അഫ്‌സർ ഖാൻ എന്നയാളാണ് അറസ്റ്റിലായത്. മരിച്ച മുബീന്റെ ബന്ധുവാണ് അഫ്‌സർ ഖാൻ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. അതിനിടെ സ്‌ഫോടനത്തിൽ മരിച്ച ജമീഷ മുബേനും സംഘവും വൻ സ്‌ഫോടന പരമ്പരയാണ് ലക്ഷ്യമിട്ടതെന്ന് പൊലീസിന് സൂചന ലഭിച്ചു.

തമിഴ്‌നാട്ടിൽ അഞ്ചോളം ഇടങ്ങളിൽ സ്‌ഫോടനം നടത്താനാണ് ഇവർ പദ്ധതിയിട്ടത്. പിടിയിലായവർ ഐഎസ് അനുഭാവമുള്ളവരാണെന്നും പൊലീസ് പറഞ്ഞു. സ്‌ഫോടനങ്ങൾക്കായി വൻ ഗൂഢാലോചന നടന്നു. സ്‌ഫോടനത്തിനുള്ള വസ്തുക്കൾ വാങ്ങിയതിൽ അടക്കം കൃത്യമായ ആസൂത്രണം നടന്നുവെന്ന് പൊലീസ് കണ്ടെത്തി. സ്‌ഫോടക വസ്തുക്കൾ പലർ പലപ്പോഴായി വാങ്ങി മുബീന്റെ വീട്ടിൽ സൂക്ഷിക്കുകയായിരുന്നു. എല്ലാത്തിന്റെയും മാസ്റ്റർ മൈൻഡ് ജമേഷ മുബീൻ ആണെന്നും പൊലീസ് വിലയിരുത്തുന്നു.

ഓൺലൈൻ വഴിയാണ് സ്‌ഫോടക വസ്തുക്കൾ വാങ്ങിയതെന്നാണ് കണ്ടെത്തൽ. പൊട്ടാസ്യം നൈട്രേറ്റ്, സൽഫർ തുടങ്ങിയവയുടെ വിൽപ്പന വിവരം ആമസോൺ, ഫ്‌ളിപ്കാർട്ട് എന്നിവയോട് ഇവർ ചോദിച്ചിട്ടുണ്ട്. ഓൺലൈൻ വഴിയാണ് വാങ്ങിയതെങ്കിൽ, ആരാണ് വാങ്ങിയത്, പണം എങ്ങനെ അടച്ചു, ഡെലിവറി നൽകിയ സ്ഥലം തുടങ്ങിയ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി പ്രമുഖ ഇ കൊമേഴ്‌സ് സൈറ്റുകളോട് വിവരം തേടി പൊലീസ് കത്തെഴുതിയിട്ടുണ്ട്. പൊലീസ് പിടിച്ചെടുത്ത മുബീന്റെ ലാപ്‌ടോപ് വിദഗ്ധ പരിശോധനയ്ക്കായി സൈബർ സംഘത്തിന് കൈമാറി. കേസുമായി ബന്ധപ്പെട്ട് മുബീന്റെ ബന്ധുക്കളും സുഹൃത്തുക്കളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാൻ തമിഴ്‌നാട് സർക്കാർ ഇതിനോടകം ശുപാർശ നൽകിയിട്ടുണ്ട്.

Top