7 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് വധശിക്ഷ

കോയമ്പത്തൂര്‍: ഏഴ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ യുവാവിന് വധശിക്ഷ. കോയമ്പത്തൂരിലെ പ്രത്യേക പോക്‌സോ കോടതിയാണ് വധശിക്ഷ വിധിച്ചത്. മാത്രമല്ല തെളിവ് നശിപ്പിച്ചതിനും, പൊലീസിനെ വഴിതെറ്റിക്കാന്‍ ശ്രമിച്ചതിനും ഏഴ് വര്‍ഷത്തെ കഠിനതടവിനും പ്രതിയുടെ സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് 2000 രൂപ പിഴയടക്കാനും കോടതി വിധിച്ചു.

കുറ്റകൃത്യത്തില്‍ രണ്ടാമതൊരാള്‍ക്ക് പങ്കുണ്ടെന്നതിനാല്‍ കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്നും പോക്‌സോ കോടതി ഉത്തരവിട്ടു. ഒമ്പത് മാസം കൊണ്ട് അതിവേഗം വിചാരണ പൂര്‍ത്തിയാക്കിയാണ് പ്രത്യേക മഹിളാ കോടതി ജഡ്ജി രാധിക, കേസില്‍ വിധി പറഞ്ഞത്.

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ അയല്‍വാസിയായിരുന്ന സന്തോഷ് കുമാര്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് ശേഷം ശ്വാസം മുട്ടിച്ച് കൊന്ന് ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് രണ്ട് ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ ദേഹത്ത് നടത്തിയ ഫൊറന്‍സിക് പരിശോധനാഫലത്തില്‍ സന്തോഷ് കുമാറിന്റേതല്ലാതെ മറ്റൊരാളുടെ കൂടി ഡിഎന്‍എ സാമ്പിളുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ആരുടേതാണെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ അപേക്ഷ നല്‍കിയിരുന്നു ഇത് കണക്കിലെടുത്താണ് കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.

Top