കൊക്കൂണ്‍ 2018ന് തുടക്കം; ഉദ്ഘാടകനായത് ഇന്‍കെര്‍ സാര്‍ബോട്ട് എന്ന റോബോര്‍ട്ട്..

cocoon

കൊച്ചി: പതിനൊന്നാമത് കൊക്കൂണ്‍ സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കമായി. കേരള പൊലീസ്, ജിടെക്, ഐടി മിഷന്‍, എന്നിവരുടെ പിന്തുണയോടെ സൊസൈറ്റി ഫോര്‍ ദി പൊലീസിംഗ് ഓഫ് സൈബര്‍ സ്‌പേസും (പോളിസിബ്), ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് അസോസിയേഷനും (ഇസ്ര) സംയുക്തമായി സംഘടിപ്പിക്കുന്നതാണ് കൊക്കൂണ്‍ 2018. ഇന്‍കെര്‍ സാര്‍ബോട്ട് എന്നു പേരുള്ള റോബോര്‍ട്ടാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. കൊച്ചിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാട്ടിലാണ് കൊക്കൂണ്‍ അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്.

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ ഐപിഎസ്, ഇന്റര്‍പോള്‍ ലൈസണ്‍ ഓഫീസര്‍ തായ്‌ലന്റില്‍ നിന്നുള്ള സെസില്ല വാല്ലിന്‍, ഓസ്‌ട്രേലിയന്‍ ഡിറ്ററ്റീവ് ഓഫീസര്‍ ജോണ്‍ റോള്‍സ്, യുഎന്‍ഒഡിസി സൗത്ത് ഏഷ്യ റീജിയണല്‍ ഓഫീസര്‍ സെര്‍ജ് കപിനോസ്, മലേഷ്യന്‍ സൈബര്‍ സെക്യൂരിറ്റി വിഭാഗം തലവന്‍ ഫസ്ലന്‍ അബ്ദുല്ല, ഇസ്ട്രലിയന്‍ എയറോ സ്‌പേസ് ഇന്‍ഡസ്ട്രീസ് മാര്‍ക്കറ്റിംഗ് മാനേജര്‍ താല്‍ ക്യാറ്റ്‌റാന്‍, റിസര്‍ബാങ്ക് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി വിഭാഗം സിഇഒ നന്ദകുമാര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

വിദേശ രാജ്യങ്ങളില്‍ വിലകൂടിയ കാറുകള്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്യപ്പെടുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടാവുകയാണെങ്കില്‍, പൊതുജനങ്ങളെ എങ്ങനെ ബോധവത്കരിക്കാം എന്നതിന് വേണ്ടി ഓടിക്കൊണ്ടിരിക്കുന്ന കാര്‍ ഹാക്ക് ചെയ്യുന്ന രീതി തത്സമയം സമ്മേളനത്തില്‍ അവതരിപ്പിക്കും.

ലോകത്തിലെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഒരുമിക്കുന്നതിനും പുത്തന്‍ സാങ്കേതിക വിദ്യകള്‍ പൊതുജനങ്ങള്‍ക്കും സൈബര്‍ രംഗത്ത് ഉള്ളവര്‍ക്കും മനസിലാക്കുന്നതിനുള്ള അവസരമാണ് കൊക്കൂണ്‍ പതിനൊന്നാം പതിപ്പില്‍ അവതരിപ്പിക്കുന്നത്. പൊതു സ്വകാര്യ പങ്കാളിത്വത്തോടെയുള്ള ഇത്തരമൊരു രാജ്യാന്തര സമ്മേളനം പതിനൊന്ന് വര്‍ഷം തുടര്‍ച്ചയായി നടത്തുന്നതും ലോകത്ത് ആദ്യമായാണ്. നിയമനിര്‍വ്വഹണ ഏജന്‍സികളും, സൈബര്‍ വ്യവസായത്തെ പ്രമുഖരും ഒത്തു ചേര്‍ന്ന് ഹാക്കിങിനെകുറിച്ച് ചര്‍ച്ച ചെയ്യുന്നതും കൊക്കൂണ്‍ സമ്മേളനത്തിന്റെ പ്രത്യേകതയാണ്.

Top