ഹാക്കര്‍മാരെ പേടിക്കേണ്ട; ഡ്രൈവറില്ലാത്ത കാറുകള്‍ പ്രദര്‍ശിപ്പിച്ച് കൊക്കൂണ്‍ സമ്മേളനം

കൊച്ചി: ഡ്രൈവറില്ലാത്ത കാര്‍ പ്രദര്‍ശിപ്പിച്ച് കൊക്കൂണ്‍ സമ്മേളനം. ഹാക്കര്‍മാരുടെ കയ്യില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി ഡ്രൈവറില്ലാത്ത കാറുകളെ ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യയാണ് ഇതിലൂടെ പരിചയപ്പെടുത്തിയത്. വിദേശ രാജ്യങ്ങളില്‍ വിലകൂടിയ കാറുകള്‍ ഹാക്ക് ചെയ്യപ്പെടുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടാവുകയാണെങ്കില്‍, പൊതുജനങ്ങളെ എങ്ങനെ ബോധവത്കരിക്കാം എന്നതിന് വേണ്ടി ഓടിക്കൊണ്ടിരിക്കുന്ന കാര്‍ ഹാക്ക് ചെയ്യുന്ന രീതിയും തത്സമയം സമ്മേളനത്തില്‍ അവതരിപ്പിച്ചു.

‘അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത്തരം കാറുകള്‍ നിരത്തിലിറക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ അറിയിച്ചത്. റോഡിലെ തിരക്കുകളും പരസ്പരമുണ്ടാകുന്ന കൂട്ടിയിടികളും ഒഴിവാക്കാന്‍ ഇത്തരം കാറുകള്‍ ഉപയോഗിക്കുന്നതിലൂടെ സാധിക്കും. ഹാക്കിംഗ് അടക്കമുള്ള ആക്രമണങ്ങളാണ് സമ്മേളനത്തിന്റെ പ്രധാനപ്പെട്ട അജണ്ട’ ഐ.ജി മനോജ് എബ്രഹാം വ്യക്തമാക്കി.

കേരള പൊലീസ്, ജിടെക്, ഐടി മിഷന്‍, എന്നിവരുടെ പിന്തുണയോടെ സൊസൈറ്റി ഫോര്‍ ദി പൊലീസിംഗ് ഓഫ് സൈബര്‍ സ്‌പേസും (പോളിസിബ്), ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് അസോസിയേഷനും (ഇസ്ര) സംയുക്തമായി സംഘടിപ്പിക്കുന്നതാണ് കൊക്കൂണ്‍ 2018. ഇന്‍കെര്‍ സാര്‍ബോട്ട് എന്നു പേരുള്ള റോബോര്‍ട്ടാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. കൊച്ചിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാട്ടിലാണ് കൊക്കൂണ്‍ അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്.

ലോകത്തിലെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഒരുമിക്കുന്നതിനും പുത്തന്‍ സാങ്കേതിക വിദ്യകള്‍ പൊതുജനങ്ങള്‍ക്കും സൈബര്‍ രംഗത്ത് ഉള്ളവര്‍ക്കും മനസിലാക്കുന്നതിനുള്ള അവസരമാണ് കൊക്കൂണ്‍ പതിനൊന്നാം പതിപ്പില്‍ അവതരിപ്പിക്കുന്നത്. പൊതു സ്വകാര്യ പങ്കാളിത്വത്തോടെയുള്ള ഇത്തരമൊരു രാജ്യാന്തര സമ്മേളനം പതിനൊന്ന് വര്‍ഷം തുടര്‍ച്ചയായി നടത്തുന്നതും ലോകത്ത് ആദ്യമായാണ്. നിയമനിര്‍വ്വഹണ ഏജന്‍സികളും, സൈബര്‍ വ്യവസായത്തെ പ്രമുഖരും ഒത്തു ചേര്‍ന്ന് ഹാക്കിങിനെകുറിച്ച് ചര്‍ച്ച ചെയ്യുന്നതും കൊക്കൂണ്‍ സമ്മേളനത്തിന്റെ പ്രത്യേകതയാണ്.

Top