രാജ്യത്തെ ആദ്യ അത്യാധുനിക രക്ഷാപ്രവര്‍ത്തന വാഹനവുമായി കൊച്ചിന്‍ റിഫൈനറി

KOCHIN

കൊച്ചി: അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ അടിയന്തര രക്ഷാപ്രവര്‍ത്തന വാഹനവുമായി കൊച്ചിന്‍ റിഫൈനറി. എട്ട് കോടി രൂപ മുതല്‍ മുടക്കിലാണ് വാഹനം കൊച്ചിന്‍ റിഫൈനറി സ്വന്തമാക്കിയത്. രാജ്യത്ത് ആദ്യമായി കൊച്ചിയിലാണ് ഇത്തരത്തില്‍ ഒരു വാഹന സംവിധാനം ഉള്ളത്. സുരക്ഷിതം 2018ന്റെ ഭാഗമായി നടത്തിയ പ്രദര്‍ശനത്തിലാണ് കൊച്ചിന്‍ റിഫൈനറി പുതിയ വാഹനം അവതരിപ്പിച്ചത്.

പ്രകൃതി ദുരന്തങ്ങളിലും തീപിടിത്തങ്ങളിലും വാതക ചോര്‍ച്ചകളിലും അപകടത്തില്‍പ്പെട്ടവരെ സഹായിക്കുകയും അടിയന്തിര രക്ഷാപ്രവര്‍ത്തനം നടപ്പിലാക്കുകയുമാണ് ലക്ഷ്യം. ജര്‍മനിയിലാണ് ഓസ്‌ട്രേലിയയില്‍ നിന്നുളള വാഹനത്തിന്റെ ചേസിസ് നിര്‍മ്മിച്ചിരിക്കുന്നത്. തീപിടിക്കാത്ത ബെറിലിയം കോപ്പര്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നതെന്ന് റിഫൈനറി അധികൃതര്‍ അറിയിച്ചു.

പെട്രോളിയം ഉല്‍പന്നങ്ങളുടെ ചോര്‍ച്ച, പ്രകൃതി ദുരന്തങ്ങള്‍, കെട്ടിടം തകര്‍ച്ച, തീപിടിത്തം, തുടങ്ങിയ അപകടരമായ സാഹചര്യങ്ങളില്‍ വാഹനം ഉപയോഗിച്ച് എളുപ്പത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താം.

എട്ട് കമ്പാര്‍ട്ട്‌മെന്റുകള്‍, മിനി കണ്‍ട്രോള്‍ റൂം, ലൈറ്റ് മാസ്റ്റ്, തെര്‍മല്‍ ഇമേജിംഗ് കാമറ, 5000 ലിറ്റര്‍ ശേഷിയുളള കണ്ടെയ്‌നര്‍, 9000 ലിറ്റര്‍ ശേഷിയുളള ടബ്ബ്, ഡ്രെം, ബാഗുകള്‍, ആസിഡ്, പെട്രോള്‍, ഓയില്‍ എന്നിവ വലിച്ചെടുക്കാനുളള പ്രത്യേക പമ്പുകള്‍, രണ്ട് കിലോമീറ്റര്‍ വരെ സൂം ചെയ്യാനുളള ക്യാമറ എന്നിങ്ങനെ ആധുനിക സൗകര്യങ്ങളാണ് വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്.

Top