കൊച്ചിഅന്താരാഷ്ട്ര വിമാനത്താവളത്തിന് 156 കോടി രൂപ ലാഭം, 25 ശതമാനം ലാഭവിഹിതം

കൊച്ചി : കൊച്ചിഅന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍) കഴിഞ്ഞ സാമ്പത്തിക വര്‍ഷം 156 കോടി രൂപ ലാഭം നേടി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗം 25 ശതമാനം ലാഭവിഹിതമാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

2017-18 സാമ്പത്തിക വര്‍ഷത്തെ സിയാലിന്റെ വിറ്റുവരവ് 553.42 കോടി രൂപയാണ്. പ്രവര്‍ത്തന ലാഭം 387.92 കൊടി രൂപയുമാണ്. സിയാലിന്റെ മറ്റ് സബ്‌സിഡിയറികളുടെ പ്രകടനം കൂടി കണക്കിലെടുത്താല്‍ മൊത്തം വിറ്റുവരവ് 701.13 കോടി രൂപയാണ്. സിയാല്‍ ഡ്യൂട്ടി ഫ്രീയുടെ വിറ്റുവരവ് 237.25 കോടി രൂപയാണ്. സബ്‌സിഡിയറികളുടെ കൂടി ചേര്‍ത്തുള്ള ലാഭം 170.03 കോടി രൂപ.

2003- 04 സാമ്പത്തിക വര്‍ഷം മുതല്‍ മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന കമ്പനിയാണ് സിയാല്‍. പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയ്ക്ക് 30 രാജ്യങ്ങളില്‍ നിന്നായി 18,000ല്‍ അധികം നിക്ഷേപകരുണ്ട്. സിയാലില്‍ സംസ്ഥാന സര്‍ക്കാരിന് 32.41 ശതമാനം ഓഹരിയാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലാഭവിഹിതമായി സര്‍ക്കാരിന് നല്‍കിയത് 31.01 കോടി രൂപയാണ്. നിലവില്‍, നിക്ഷേപത്തിന്റെ 203 ശതമാനം മൊത്തം ലാഭവിഹിതം ഓഹരിയുടമകള്‍ക്കു മടക്കി നല്‍കിക്കഴിഞ്ഞു.
രണ്ടുമാസത്തിനുള്ളില്‍ സോളര്‍ വൈദ്യുതോല്‍പാദനം 30 മെഗാവാട്ടില്‍ നിന്ന് 40 മെഗാവാട്ടായി ഉയര്‍ത്തും.

Top