കായംകുളത്ത് യുവാവിനെ കാര്‍ കയറ്റിക്കൊന്ന സംഭവം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍

തിരുവനന്തപുരം: കായംകുളത്ത് യുവാവിനെ അക്രമി സംഘം കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. കായംകുളം സ്വദേശികളായ സാഹില്‍, അജ്മല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ച സേലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആര്‍പിഎഫിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. കേസില്‍ ഒന്നാം പ്രതിയായ ഷിയാസിനെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബുധനാഴ്ചയാണ് കരീലകുളങ്ങര സ്വദേശി ഷമീര്‍ ഖാനെ മൂന്നംഗ സംഘം കൊലപ്പെടുത്തിയത്. രാത്രി ഷമീര്‍ ഖാനും സംഘവും ദേശീയപാതയോട് ചേര്‍ന്ന ഹൈവേ പാലസ് ബാറിലെത്തിയിരുന്നു. എന്നാല്‍ 11 മണിയോടെ
ബാറിന്റെ ഗേറ്റ് അടച്ചു. ഈ സമയം ഷമീര്‍ ഖാനും രണ്ട് സുഹൃത്തുക്കളും ബിയര്‍ വാങ്ങാനെത്തി. ബാര്‍ അടച്ചതായി സെക്യൂരിറ്റി പറഞ്ഞതോടെ ഇവര്‍ ബഹളം വച്ചു.

ഈ സമയം കാറില്‍ അജ്മലും സംഘവും മദ്യപിക്കാനെത്തി. ഇവരും സെക്യൂരിറ്റിയോട് മദ്യം ആവശ്യപ്പെട്ടെങ്കിലും ഇവിടൊന്നുമില്ലെന്ന് ഷമീര്‍ ഖാന്‍ ഉറക്കെ പറഞ്ഞു.തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ മദ്യലഹരിയിലായിരുന്ന അജ്മലിന്റെ സംഘത്തിലെ ഒരാള്‍ ബിയര്‍ കുപ്പിക്ക് ഷെമീര്‍ ഖാനെ തലയ്ക്കടിച്ച് വീഴ്ത്തി. ഇവിടെ നിന്ന് പുറത്തേക്ക് ഓടിയ ഷമീര്‍ഖാനെ പിന്തുടര്‍ന്ന സംഘം ബാറിന് സമീപത്തെ ഹൈവേയില്‍ വച്ച് കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകശേഷം തിരുവനന്തപുരത്തേക്ക് രക്ഷപ്പെട്ട ഷിയാസിനെ കിളിമാനൂരില്‍ നിന്നാണ് കണ്ടെത്തിയത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പോലീസ് കസറ്റഡിയിലെടുത്തിരുന്നു.

Top