സിഎംആര്‍എല്‍ മാസപ്പടി വിവാദം; മാത്യൂ കുഴല്‍നാടന്റെ ഹര്‍ജി സ്വീകരിച്ച് കോടതി

തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ മാത്യൂ കുഴല്‍നാടന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി. മുഖ്യമന്ത്രിക്കും മകള്‍ക്കും സിഎംആര്‍എല്ലിനും എതിരെ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ടുള്ള കുഴല്‍നാടന്റെ ഹര്‍ജിയാണ് ഫയലില്‍ സ്വീകരിച്ചത്.

മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ തുടര്‍നടപടിയില്ലാത്ത സാഹചര്യത്തില്‍ ആണ് മാത്യൂ കുഴല്‍നാടന്‍ കോടതിയെ സമീപിച്ചത്. സിഎംആര്‍എല്‍ കമ്പനിക്ക് യഥേഷ്ടം കരിമണല്‍ ലഭിക്കാന്‍ വഴി ഒരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ 2018 ല്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗമാണെന്ന് മാത്യു കുഴല്‍ നാടന്‍ ആരോപിച്ചിരുന്നു. കൊല്ലം തോട്ടപ്പള്ളിയിലെ കരിമണല്‍ സിഎംആര്‍എല്ലിന് ലഭിക്കുന്നത് ഈ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. മാസപ്പടിക്ക് കാരണമായ സേവനം ഇതാണെന്നും മാത്യൂ കുഴല്‍നാടന്‍ ആരോപിച്ചു. വര്‍ഷങ്ങളോളം സിഎംആര്‍എല്ലിന് മണല്‍ഖനനം ചെയ്യാന്‍ എല്ലാ നിയമങ്ങളും മാറ്റിയെന്നും മാത്യൂ കുഴല്‍ നാടന്‍ ആരോപിച്ചിരുന്നു.

തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി സ്വീകരിച്ചത്. തുടര്‍ന്ന് വിജിലന്‍സിന് കോടതി നോട്ടീസ് അയച്ചു. കുഴല്‍നാടന്റെ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടു. കേസ് 14ന് വീണ്ടും പരിഗണിക്കും.

Top