മഹാരാഷ്ട്രയില്‍ കോവിഡിനെ ചൊല്ലി രാഷ്ട്രീയ പോര്‍; പവാറിനെ കണ്ട് ഉദ്ധവ്

മുംബൈ:കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്തുന്നതില്‍ പരാജയപ്പെട്ട മഹാരാഷ്ട്രയില്‍ രാഷ്ട്രീയ വിവാദം കടുക്കുന്നു. പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്‍സിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി.

എന്നാല്‍, ഇരു നേതാക്കളും എന്താണ് ചര്‍ച്ച ചെയ്തതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഗവര്‍ണര്‍ ബിഎസ് കോഷിയാരിയുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് പവാര്‍ മുഖ്യമന്ത്രിയെ കണ്ടത്.

മഹാരാഷ്ട്ര സര്‍ക്കാര്‍ ശക്തവും സുസ്ഥിരവുമാണെന്ന് കൂടിക്കാഴ്ചക്ക് പിന്നാലെ ശിവസേന എംപി സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു.

അതേസമയം, മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് സര്‍ക്കാറിന്റെ കഴിവുകേടാണെന്നാരോപിച്ച് ബിജെപി പ്രതിഷേധം കനപ്പിക്കുകയാണ്. മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണെന്ന് ബിജെപി എംപി നാരായണ്‍ റാണെ ആവശ്യപ്പെട്ടു. എന്നാല്‍ ഗുജറാത്താണ് കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ മോശം പ്രകടനം കാഴ്ചവെച്ചതെന്നും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടത് അവിടെയാണെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു.

പ്രതിപക്ഷത്തെ ക്വാറന്റീന്‍ ചെയ്യണമെന്നും മഹാരാഷ്ട്ര സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം ബൂമറാങ് പോലെ തിരിച്ചടിക്കുമെന്നും റാവത്ത് മുന്നറിയിപ്പ് നല്‍കി.

സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ മഹാരാഷ്ട്രയിലാണ് റിപ്പോര്‍ട്ട് ചെയ്തത്.

Top