ലൈഫ് മിഷന്‍ വിവാദത്തില്‍ മുഖ്യമന്ത്രി ഫയലുകള്‍ വിളിപ്പിച്ചു

തിരുവനന്തപുരം: ലൈഫ് മിഷന്‍ വിവാദത്തില്‍ റെഡ്ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിപ്പിച്ചു. നടപടിക്രമം പാലിക്കാതെയാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടതെന്ന ആരോപണത്തിനിടെയാണ് മുഖ്യമന്ത്രി ഫയലുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നിയമവകുപ്പിലെയും തദ്ദേശവകുപ്പിലെയും ഫയലുകളാണ് വിളിപ്പിച്ചത്. ലൈഫ് മിഷന് ഒരു സെക്രട്ടേറിയറ്റ് സംവിധാനം ഇല്ലാത്തതുകൊണ്ട് ഇതിന്റെ ഫയലുകള്‍ കൈകാര്യം ചെയ്തത് തദ്ദേശഭരണ വകുപ്പിലാണ്. കരട് ധാരണാപത്രം പരിശോധിച്ചത് നിയമവകുപ്പാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ രണ്ടു വകുപ്പുകളില്‍ നിന്നും മുഖ്യമന്ത്രി ഫയലുകള്‍ വിളിപ്പിച്ചത്.

തദ്ദേശഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീനും സമാനമായ രീതിയില്‍ ഫയലുകള്‍ ശേഖരിച്ച് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം എല്ലാം കയ്യോടെ പിടികൂടിയപ്പോള്‍ പിടിച്ചു നില്‍ക്കാനുളള അവസാനത്തെ ശ്രമമായിട്ടാണ് മുഖ്യമന്ത്രിയുടെ നടപടിയെ കാണുന്നതെന്ന് എംഎല്‍എ അനില്‍ അക്കര പറഞ്ഞു.

Top