മുഖ്യമന്ത്രി പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാകണം; മുല്ലപ്പള്ളി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനാണ് എല്ലാ ക്രമക്കേടുകളുടെയും കേന്ദ്ര ബിന്ദുവെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ധാര്‍മികതയുടെ ഒരു അംശം പോലും ബാക്കിയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെയ്ക്കുകയും മന്ത്രിസഭ പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുകയും വേണം. ഒരു പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്ന് കേരളത്തിലെ പൊതുസമൂഹത്തെ നോക്കി പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

എന്‍ഐഎ മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്യുന്നതിനെ വളരെ ഗൗരവത്തോടെ കാണണം. മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലെ നാലു മന്ത്രിമാര്‍ സംശയത്തിന്റെ കരിനിഴലിലാണ്. അവരെ സംരക്ഷിക്കാനുളള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. എന്‍.ഐ.എ. ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് ലാഘവത്തോടെ കാണാന്‍ കഴിയില്ല. ഇക്കാര്യം നിസ്സാരവല്‍ക്കരിക്കാന്‍ മുഖ്യമന്ത്രിയ്ക്ക് മാത്രമേ സാധിക്കൂ.

ഇഡി ജലീലിനെ ചോദ്യം ചെയ്തപ്പോള്‍ മുഖ്യമന്ത്രി അദ്ദേഹത്തെ വെളളപൂശാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രി ക്ഷുഭിതനാണ്. സമനില തെറ്റിയ മുഖ്യമന്ത്രിയെയാണ് നാം പത്രസമ്മേളനത്തില്‍ കാണുന്നത്. കോവിഡ് പത്രസമ്മേളനത്തില്‍ തന്റെ കാബിനറ്റിനെ ന്യായീകരിക്കാനുളള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയുടെ മകനും കുടുംബവും എല്ലാം ആരോപണ വിധേയരായിരിക്കുകയാണ്. വ്യവസായ മന്ത്രിയും മകനും കുടുംബവും ആരോപണവിധേയരായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭരണത്തില്‍ തുടരാന്‍ എന്തവകാശമാണ് ഉളളതെന്നും മുല്ലപ്പള്ളി ചോദിച്ചു.

Top