‘ജലീലിനെ താന്‍ തള്ളിയിട്ടില്ല’ ; നല്ലൊരു ഇടത് സഹയാത്രികനായി ജലീല്‍ തുടരുമെന്ന് മുഖ്യമന്ത്രി

pinarayi-jaleel

തിരുവനന്തപുരം: ജലീലിനെ താന്‍ തള്ളിയിട്ടില്ലെന്നും തുടര്‍ന്നും സിപിഎമ്മിന്റെ സഹയാത്രികനായി ജലീല്‍ തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റായ കാര്യങ്ങള്‍ ഉണ്ടായാല്‍ അതു പരിശോധിക്കുന്നതിനും നടപടി എടുക്കുന്നതിനും സഹകരണ വകുപ്പ് ഉണ്ട്. ഈ പറഞ്ഞ പ്രത്യേക ബാങ്കിന്റെ കാര്യത്തിലും സഹകരണ വകുപ്പ് നടപടി ആരംഭിച്ചതാണ്. കോടതി അത് സ്‌റ്റേ കൊണ്ടാണ് തുടരാന്‍ പറ്റാത്തത്. അതിന് ഇ ഡി വരേണ്ട ആവശ്യമില്ല. ഇ ഡി വരേണ്ട സാഹചര്യം ഒരുക്കേണ്ടകതുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘കുഞ്ഞാലിക്കുട്ടി ലീഗ് നേതാവാണ്. ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടി സ്വീകരിക്കുന്ന നിലപാട് എല്ലാവര്‍ക്കും അറിയാം. അവരുമായി സിപിഎമ്മിനുള്ള നിലപാടും എല്ലാവര്‍ക്കും അറിയാം. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ അതിനിവിടെ സഹകരണ വകുപ്പുണ്ട്. അതിന് ഇഡി വരേണ്ട കാര്യമില്ല. അങ്ങിനെയൊരു സാഹചര്യം ഒരുക്കേണ്ടതില്ല. ഇഡി വരികയെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് ജലീല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചന്ദ്രികയുമായി ബന്ധപ്പെട്ട വിഷയമാണ് അദ്ദേഹം ഉന്നയിച്ചത്. വ്യാഖ്യാന തല്‍പ്പരരായവര്‍ക്ക് അതിനുള്ള അവസരമാണ് കിട്ടിയത്. ജലീലിനെ സിപിഎം തള്ളിയെന്ന തരത്തിലാണ് പലരും പറഞ്ഞത്. അദ്ദേഹത്തെ സിപിഎം തള്ളിയിട്ടില്ല. അദ്ദേഹം സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും നല്ല രീതിയിലുള്ള സഹയാത്രികനായിരുന്നു ഇതുവരെ. അതിനിയും തുടരുക തന്നെ ചെയ്യും. കെ ടി ജലീല്‍ വ്യക്തി വിരോധം തീര്‍ക്കുന്നതായി ആരാണ് കണ്ടിട്ടുള്ളത്? ഞങ്ങളതിനെ അത്തരത്തില്‍ കണ്ടിട്ടില്ല. സഹകരണ മേഖലയ്ക്ക് കൃത്യമായ പരിശോധനാ സംവിധാനമുണ്ട്. വീഴ്ചകള്‍ തിരുത്താനുള്ള സംവിധാനം സഹകരണ മേഖലയ്ക്കുണ്ട്.’ മുഖ്യമന്ത്രി പറഞ്ഞു.

Top