കോൺഗ്രസിന്റെ ന്യായ് പദ്ധതി അന്യായമെന്ന് മുഖ്യമന്ത്രി

കോൺഗ്രസിന്റെ ന്യായ് പദ്ധതിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. രാജസ്ഥാനിലും ഛത്തിസ്ഗഢിലും പഞ്ചാബിലും അധികാരമുണ്ടായിട്ടും നടപ്പാക്കാൻ കഴിയാത്ത എന്ത് പദ്ധതിയാണ് ഇനി കേരളത്തിൽ നടപ്പാക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. വില കൽപിക്കാത്ത വാഗ്ദാനങ്ങൾ നൽകി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസിന് ഇവിടുത്തെ ജനങ്ങൾ ഏപ്രിൽ 6ന് ശക്തമായ മറുപടി നൽകുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

“2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പയറ്റി, ദയനീയമായി പരാജയപ്പെട്ട അടവാണ് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ കോൺഗ്രസ് പുറത്തെടുത്തിരിക്കുന്നത്.ന്യായ് എന്ന അന്യായം! കോൺഗ്രസ് ഭരിക്കുന്ന ഏതെങ്കിലുമൊരു സംസ്ഥാനത്ത് ഇപ്പോൾ കേരളത്തിൽ വാഗ്ദാനം ചെയ്യുന്ന ന്യായ് പദ്ധതി നടപ്പാക്കുന്നുണ്ടോ? രാജസ്ഥാനിലും ഛത്തിസ്ഗഢിലും പഞ്ചാബിലും അധികാരമുണ്ടായിട്ടും നടപ്പാക്കാൻ കഴിയാത്ത എന്തു പദ്ധതിയാണ് ഇനി കേരളത്തിൽ നടപ്പാക്കാൻ പോകുന്നത്? 600 രൂപയായിരുന്ന കേരളത്തിലെ ക്ഷേമ പെൻഷൻ ഒന്നര വർഷം കുടിശ്ശികയാക്കി അഞ്ചു വർഷം കൊണ്ട് ആറര വർഷത്തെ ക്ഷേമ പെൻഷൻ കൊടുക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ നിർബന്ധിതമാക്കിയവരാണ് 6000 രൂപയുടെ കഥയുമായി ഇറങ്ങിയിട്ടുള്ളത്. പഞ്ചാബിലും ഛത്തിസ്ഗഢിലുമൊക്കെ സമാനമായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിച്ച കോൺഗ്രസ്സിന്റെ മാതൃക നമ്മുടെ മുമ്പിലുണ്ട്. പൊതുജനങ്ങളോട് എന്തെങ്കിലും ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ ഇവിടെ ഇങ്ങനെ ഒരു വാഗ്ദാനം നൽകുന്നതിനു മുമ്പ് അവിടെ അത് നടപ്പാക്കാൻ ഒരു ശ്രമം നടത്തുകയെങ്കിലും ചെയ്യണമായിരുന്നു.” മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

Top