സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യില്ല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. ഇന്നലെയാണ് രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രവീന്ദ്രന് ഇന്നും പരിശോധനകള്‍ തുടരുകയാണെന്നാണ് അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. വെള്ളിയാഴ്ച ചോദ്യം ചെയ്യല്ലിന് ഹാജരാവണം എന്ന് കാണിച്ച് ഇഡി രവീന്ദ്രന് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു.

ശിവശങ്കര്‍ അറസ്റ്റിലായതിന് പിന്നാലെ രവീന്ദ്രനോട് ചോദ്യം ചെയ്യല്ലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനു ശേഷം രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ക്വാറന്റൈനില്‍ പോയ രവീന്ദ്രന്‍ കൊവിഡ് നെഗറ്റീവായി ഒരാഴ്ചത്തെ സ്വയം നിരീക്ഷണവും പൂര്‍ത്തിയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇഡി അദ്ദേഹത്തിന് രണ്ടാമതും നോട്ടീസ് നല്‍കിയത്. പിന്നാലെ അദ്ദേഹം വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയായിരുന്നു.

Top