സി.എം രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അറിയിച്ചിട്ടില്ല; എന്‍ഫോഴ്‌സ്‌മെന്റ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ആശുപത്രിയിലായ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അദ്ദേഹം സമയം നീട്ടി ചോദിച്ചാല്‍ തുടര്‍ നടപടികള്‍ ആലോചിച്ച് തീരുമാനിക്കും. വീണ്ടും നോട്ടീസ് നല്‍കാന്‍ നിയമപരമായി തടസമില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യത്തങ്ങള്‍ വ്യക്തമാക്കി.

സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇഡി സംഘം ഇത് മൂന്നാം തവണയാണ് സിഎം രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നത്. ഒക്ടോബറില്‍ ആദ്യമായി നോട്ടീസ് നല്‍കിയതിന് പിന്നാലെ രവീന്ദ്രന്‍ കൊവിഡ് പൊസിറ്റീവായി ക്വാറന്റൈനില്‍ പ്രവേശിച്ചു.

പിന്നീട് കൊവിഡ് മുക്തനായി ആശുപത്രി വിട്ട അദ്ദേഹത്തിന് രണ്ടാമത്തും ഇഡി നോട്ടീസ് നല്‍കിയെങ്കിലും കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റായി. നാളെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസമാണ് ചോദ്യം ചെയ്യലിന് എത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ പിന്നാലെ അദ്ദേഹം വീണ്ടും ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.

Top