റെയ്ഡ്: ചൈത്ര തെരേസ ജോണിനോട് മുഖ്യമന്ത്രി വിശദീകരണം തേടി

തിരുവനന്തപുരം: സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ പരിശോധന നടത്തിയ ഡി.സി.പി ചൈത്ര തെരേസ ജോണിനോട് മുഖ്യമന്ത്രി നേരിട്ട് വിശദീകരണം തേടി. സി.പി.എമ്മിന്റെ പരാതിയിലാണ് വിശദീകരണം തേടിയത്. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്.നേരത്തെ പരിശോധനയേക്കുറിച്ച് ഡിജിപി ചൈത്ര തെരേസ ജോണിനോട് വിശദീകരണം തേടിയിരുന്നു.

ബുധനാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന് നേരെ ആക്രമണം നടത്തിയ പ്രതികളെ തേടിയാണ് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊലീസ് പരിശോധന നടത്തിയത്. എന്നാല്‍ റെയ്ഡില്‍ ആരെയും പിടികൂടാന്‍ പറ്റിയില്ല.ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഒന്‍പതോളം പേരടങ്ങിയ ഡി.വൈ.എഫ്.ഐ സംഘം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്.

സംഭവത്തില്‍ ഇന്ന് ഉച്ചയോടെ പ്രതികളിലൊരാളെ പൊലീസ് പിടികൂടുകയും ചെയ്തു.പോക്‌സോ കേസില്‍ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഒരു സംഘം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്.

രാത്രി 11:30 തോടെയാണ്പ്രതികളെ തേടി പൊലീസ് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. പരിശോധന സമയത്ത് ഓഫീസ് സെക്രട്ടറിയടക്കം കുറച്ച് പേര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. പാര്‍ട്ടി ഓഫീസിലെ എല്ലാ മുറികളും പരിശോധിച്ച പൊലീസ് പ്രതികളെ കണ്ടെത്താതെ മടങ്ങി.

Top