പോരാട്ടത്തിന്റെ ശക്തി ഈ പെണ്‍കുട്ടിയുടെ കണ്ണുകളിലുണ്ട്; മുഖ്യമന്ത്രി

ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജെ.എന്‍. യുവിലെ വിദ്യാര്‍ത്ഥികളുടെ പോരാട്ടത്തിന്റെ ശക്തി ഈ പെണ്‍കുട്ടിയുടെ കണ്ണുകളിലുണ്ട്. നീതിക്ക് വേണ്ടിയുള്ള സമരത്തിന് എല്ലാവിധ ആശംസകളും മുഖ്യമന്ത്രി ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ജെ.എന്‍.യുവിലുണ്ടായ ഐതിഹാസിക പോരാട്ടത്തിന് നേതൃത്വം നല്‍കിയത് ഐഷെ ഘോഷാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

സംഘപരിവാര്‍ തിട്ടൂരങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്തെ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല ഐതിഹാസികമായ പ്രതിരോധ സമരത്തിലാണ്. പരിവാര്‍ ക്യാംപസിനകത്തുകയറി അഴിഞ്ഞാടി. മുഷ്‌ക്കുകൊണ്ട് ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയുടെ പ്രതിരോധത്തെ തീര്‍ത്തുകളയാമെന്നായിരുന്നു സംഘപരിവാറിന്റെ വ്യാമോഹം.

വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീറാണ് ക്യാംപസ് കാഴ്ചവെച്ചത്. JNU വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും SFI നേതാവുമായ ഒയ്ഷി ഘോഷാണ് ഐതിഹാസിക പോരാട്ടത്തിന് നേതൃത്വം നല്‍കിയത്. പൊട്ടിയ തലയുമായി വീണ്ടും സമരരംഗത്തേക്ക് വരികയായിരുന്നു ഒയ്ഷി. ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ പോയ ഒയ്ഷി കേരളാ ഹൗസിലെത്തി. രക്തസാക്ഷി സഫ്ദര്‍ ഹാഷ്മിയെക്കുറിച്ച് സുധാന്‍വാ ദേശ്പാണ്ഡെ എഴുതിയ ‘ഹല്ലാ ബോല്‍’ എന്ന പുസ്തകം ഒയ്ഷിക്കുനല്‍കി.

ജെ.എന്‍. യുവിലെ വിദ്യാര്‍ത്ഥികളുടെ പോരാട്ടത്തിന്റെ ശക്തി ഈ പെണ്‍കുട്ടിയുടെ കണ്ണുകളിലുണ്ട്. നീതിക്ക് വേണ്ടിയുള്ള സമരത്തിന് എല്ലാവിധ ആശംസകളും.

Top