അവസാന നിമിഷംവരെയും വര്‍ഗീയതയ്‌ക്കെതിരെ പോരാടിയ നേതാവ്: മുഖ്യമന്ത്രി

എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.ജനാധിപത്യ- മതേതര പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടെന്ന് അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് വീരേന്ദ്രകുമാര്‍. അദ്ദേഹവുമായി പതിറ്റാണ്ടുകളുടെ വ്യക്തിബന്ധമുണ്ട്. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തില്‍ ഒന്നിച്ചായിരുന്നു. ഒരു ഘട്ടത്തില്‍ രാഷ്ട്രീയമായി ഭിന്നചേരിയില്‍ ആയിരുന്നപ്പോഴും വ്യക്തിബന്ധം കാത്തുസൂക്ഷിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമരംഗത്തും അദ്ദേഹം വിലപ്പെട്ട സംഭാവനകള്‍ നല്‍കി. മാധ്യമസ്വാതന്ത്ര്യത്തിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് മുറുകെ പിടിച്ചു. പ്രതിഭാശാലിയായ എഴുത്തുകാരനും മികച്ച പ്രഭാഷകനുമായിരുന്നു. ഏത് പ്രശ്നവും ആഴത്തില്‍ പഠിച്ച് അവതരിപ്പിക്കുന്ന നേതാവായിരുന്നു.
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന എംഎല്‍എമാരുടെയും എം പിമാരുടെയും സംയുക്തയോഗത്തില്‍ പങ്കെടുത്ത് വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളെ ഭിന്നിപ്പിക്കുകയും രാജ്യത്തിന്റെ ഐക്യം തകര്‍ക്കുകയും ചെയ്യുന്ന വര്‍ഗീയ ഫാസിസത്തിനെതിരെ അവസാന നിമിഷംവരെ അചഞ്ചലമായി പോരാടിയ നേതാവായിരുന്നു. വികസനത്തിനായി നിലകൊണ്ടപ്പോഴും പ്രകൃതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ മുന്‍നിരയില്‍ അദ്ദേഹമുണ്ടായിരുന്നുവെന്നും അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

Top