അധികമായി അനുവദിച്ച അരി സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

കൊച്ചി: പ്രളയക്കെടുതി കണക്കിലെടുത്ത് കേരളത്തിന് അധികമായി അനുവദിച്ച 89,540 ടണ്‍ അരി സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.

സംസ്ഥാനം നേരിട്ട ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് ഇതിന്റെ വില എന്‍ഡിആര്‍എഫില്‍ നിന്ന് വെട്ടിക്കുറയ്ക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ 1.18 ലക്ഷം ടണ്‍ അരി സംസ്ഥാനം സൗജന്യമായി ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം 89,540 ടണ്‍ അരി അധികമായി അനുവദിച്ചു. തത്കാലം വില ഈടാക്കുന്നില്ലെങ്കിലും താങ്ങുവില (മിനിമം സപ്പോര്‍ട്ട് പ്രൈസ്) കണക്കാക്കി ഇതിന്റെ വില ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്നോ ഭക്ഷ്യഭദ്രതാനിയമപ്രകാരം കേരളത്തിന് അനുവദിക്കുന്ന മറ്റ് പദ്ധതികളില്‍ നിന്നോ കുറയ്ക്കുമെന്നാണ് ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം അറിയിച്ചിട്ടുളളത്.

എന്‍ഡിആര്‍എഫില്‍ നിന്നും മറ്റ് പദ്ധതികളില്‍ നിന്നും ഇത് കുറയ്ക്കുന്നത് സംസ്ഥാനത്തിന് വലിയ പ്രയാസമുണ്ടാക്കും. ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായം നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിനുണ്ടായ നഷ്ടം മുഴുവന്‍ തരാന്‍ കേന്ദ്രത്തിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയം നേരിടാന്‍ പ്രവര്‍ത്തിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്ര സര്‍ക്കാരിനോട് സ്പെഷ്യല്‍ പാക്കേജാണ് കേരളം ആവശ്യപ്പെട്ടത്. ബാക്കിയുള്ള തുക നമ്മള്‍ തന്നെ കണ്ടെത്തണം. പ്രളയം ഉണ്ടായ ശേഷം സഹായം ആവശ്യപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും പ്രകടിപ്പിച്ചത് ഉള്ളില്‍ത്തട്ടിയുള്ള വികാരമാണ്. കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സഹായം അനുവദിക്കുമെന്ന് തന്നെയാണ് ഇപ്പോഴത്തെ പ്രതീക്ഷയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തെ പുനര്‍നിര്‍മ്മിക്കുകയെന്ന് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ജനങ്ങള്‍ സര്‍ക്കാരിനെ പ്രതീക്ഷിച്ചാണ് കഴിയുന്നത്. ഈ സാഹചര്യത്തില്‍ പുനര്‍നിര്‍മാണ പ്രക്രിയ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. പുനര്‍നിര്‍മാണത്തിനുള്ള കണ്‍സള്‍ട്ടന്‍സി സഹായം പൂര്‍ണമായും സൗജന്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top