സംസ്ഥാനത്ത് തുടര്‍ച്ചയായ അസ്വാഭാവിക മഴ, പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ച്ചയായ അസ്വാഭാവിക മഴ കാരണം മണ്ണിടിച്ചിലിനും മറ്റപകടങ്ങള്‍ക്കുമുള്ള സാധ്യത നിലനില്‍ക്കുന്നു. എല്ലാവരും പരമാവധി ജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ, ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം തുറന്നിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് ഡാം തുറന്നത്.

ഇന്ന് ഉച്ചയ്ക്ക് 1.55 ഓടെ ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള ആദ്യ സൈറണ്‍ മുഴങ്ങി. രണ്ട് മണിയോടെ മൂന്നാമത്തെ സൈറണും മുഴങ്ങി. ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റീമീറ്ററാണ് ഉയര്‍ത്തിയത് സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ ജലം പുറത്തേക്ക് ഒഴുക്കിവിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം തുറന്നുവിടുമെന്നും, മുല്ലപ്പെരിയാര്‍ ഡാം തുറക്കേണ്ടി വന്നാല്‍ ആ ജലം കൂടി ശേഖരിക്കാന്‍ വേണ്ടിയാണ് ഇടുക്കി ഡാമിലെ വെള്ളം ഒഴുക്കിവിടുന്നത്. റെഡ് അലര്‍ട്ടിലേക്ക് എത്താതിരിക്കാനാണ് ശ്രമം. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

Top