കടലാക്രമണം; ശാശ്വത പരിഹാരം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ പത്ത് ഇടങ്ങളില്‍ അതിതീവ്ര കടല്‍ത്തീരം ശോഷിക്കുന്നതായി സര്‍ക്കാര്‍. ഇവിടങ്ങളില്‍ ടെട്രാപാഡ് സ്ഥാപിക്കാന്‍ ശ്രമം നടത്തുന്നതായും സര്‍ക്കാര്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ച് വര്‍ഷം കൊണ്ട് കടലാക്രമണം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അടിയന്തിര പ്രമേയ നോട്ടീസിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ കുണ്ടറ എംഎല്‍എ പിസി വിഷ്ണുനാഥാണ് പ്രതിപക്ഷത്ത് നിന്ന് അടിയന്തിര പ്രമേയം അവതരിപ്പിച്ചത്. തീരത്ത് കടുത്ത ആശങ്കയാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. തീരം സംരക്ഷിക്കാന്‍ പരമ്പരാഗത മാര്‍ഗങ്ങള്‍ പോര. കടല്‍ ഭിത്തി കൊണ്ടോ പുലിമുട്ട് കൊണ്ടോ പ്രശ്‌നം പരിഹരിക്കാനാകില്ല. ചെല്ലാനത്ത് സ്ഥിതി അതിരൂക്ഷമാണ്. ശംഖുമുഖം റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. നാല് കൊല്ലമായി ശംഖുമുഖം റോഡ് നിര്‍മാണത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല.

മുന്നൊരുക്കം പോരെന്ന് ലത്തീന്‍ സഭ വികാരി തന്നെ പരാതിപെട്ടു. കടലില്‍ പോകാമെന്ന് ദുരന്ത നിവാരണ വകുപ്പ് പറഞ്ഞ ദിവസമാണ് വിഴിഞ്ഞത്ത് വള്ളം മറിഞ്ഞത്. അധികാരികളുടെ കണ്ണിനു മുന്നിലാണ് വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളികള്‍ മരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഉന്നയിച്ചത് ഗൗരവമായ പ്രശ്‌നമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരത്തെ പ്രശ്‌നം ദീര്‍ഘകാലമായി നിലനില്‍ക്കുന്നതാണ്. ഗൗരവമായ ഇടപെടല്‍ ഉണ്ടാകും. അഞ്ചു വര്‍ഷം കൊണ്ട് കടലാക്രമണം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കും. കടല്‍ത്തീരം പൂര്‍ണ്ണമായും സംരക്ഷിക്കും. ശംഖുമുഖത്തോട് അവഗണന ഇല്ല. തീരം സംരക്ഷിക്കും. മത്സ്യത്തൊഴിലാളികളുടെ ഏതൊരു വിഷമവും സംസ്ഥാനത്തിന്റെയാകെ വിഷമമായി തന്നെ കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടിയന്തിര പ്രമേയത്തിന് പിന്നീട് സ്പീക്കര്‍ എംബി രാജേഷ് അനുമതി നിഷേധിച്ചു. തീരത്തെ ഒരു കോടി ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നം സഭ നിര്‍ത്തി ചര്‍ച്ച ചെയ്യേണ്ടതായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമര്‍ശിച്ചു. മെയ് മാസത്തില്‍ തന്നെ ഇങ്ങനെയാണെങ്കില്‍ കാലവര്‍ഷ കാലത്ത് കടല്‍ എവിടെയെത്തും എന്ന ഉത്കണ്ഠയിലാണ് തീരദേശവാസികള്‍. 2019ല്‍ വിഴിഞ്ഞത്ത് മണല്‍ കെട്ടിക്കിടക്കുന്നതിന്റെ പരാതി അറിയിച്ചിട്ടും പരിഹാരം കണ്ടില്ല. വീട് നഷ്ടപെട്ട തീരവാസികള്‍ക്ക് പ്രത്യക പാക്കേജ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിന്നീട് അടിയന്തിര പ്രമേയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

 

Top