ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇടപെട്ട് മുഖ്യമന്ത്രി; സമരം പിൻവലിക്കുന്നതായി സിഐടിയു

വിവാദമായി മാറിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടതിനെ തുടർന്ന് സമരം പിൻവലിക്കുന്നതായി സിഐടിയു. കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയനാണ് ഈ മാസം 20ന് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം പ്രഖ്യാപിച്ചിരുന്നത്. ട്രേഡ് യൂണിയനുകളുമായുള്ള ചർച്ചക്കു ശേഷമേ തുടർ നടപടികൾ ഉണ്ടാകൂവെന്നും സിഐടിയു ഭാരവാഹികൾ അറിയിച്ചു. മേയ് 1 മുതലാണ് പരിഷ്കരണം കൊണ്ടുവരാൻ ഉത്തരവിട്ടിരുന്നത്.

നിലവിൽ തീരുമാനിച്ചിരിക്കുന്നതുപോലെ ദിവസേന 50 പേർക്ക് ടെസ്റ്റ് നടത്തിയാൽ മതിയെന്ന നിർദ്ദേശം തൽക്കാലം തുടരും. എന്നാൽ യൂണിയൻ ഭാരവാഹികളുമായി ചർച്ച നടത്തിയശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂവെന്ന് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ തീരുമാനമായി. അതേസമയം, ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നിർത്തിവയ്ക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഓഫിസ് പ്രതികരിച്ചു.

ആന്റണി രാജുവിനു പകരം ഗണേഷ് കുമാർ ഗതാഗത മന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ പ്രഖ്യാപിച്ച ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം വലിയ വിവാദങ്ങൾക്കു തിരികൊളുത്തിയിരുന്നു. ഡ്രൈവിങ് ടെസ്റ്റ് ഒരു ദിവസം 50 പേർക്കു നടത്തിയാൽ മതിയെന്ന നിർദേശവും വ്യാപക പ്രതിഷേധത്തിനു കാരണമായിരുന്നു.

Top