സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി. തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങള്‍ പൗരനെ സംബന്ധിച്ചിടത്തോളം മൗലികമാണെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടന മുന്നോട്ടു വയ്ക്കുന്ന കാഴ്ച്ചപ്പാടുകള്‍ എത്രത്തോളം ഫലവത്താക്കാന്‍ ഈ ഏഴര പതിറ്റാണ്ടു ഘട്ടത്തില്‍ നമുക്ക് കഴിഞ്ഞു എന്ന് പരിശോധിക്കുക കൂടി ചെയ്യുമ്പോഴാണ് സ്വാതന്ത്ര്യ ദിനാഘോഷം അര്‍ത്ഥപൂര്‍ണമാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

സ്വാതന്ത്ര്യത്തെ അമ്യതം എന്ന പദവുമായി ചേര്‍ത്ത് വച്ചത് മഹാകവി കുമാരനാശാന്‍ ആണ് എന്നത് മലയാളികള്‍ക്ക് അഭിമാനിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ അമൃത് പരാമര്‍ശത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മത നിരപേക്ഷതയും സോഷ്യലിസ്റ്റ് കാഴ്ച്ചപ്പാടും നാനാത്വത്തില്‍ ഏകത്വമെന്ന ബഹുസ്വരതയുടെ സമീപനങ്ങളും കരുത്തായി നിലകൊള്ളുകയാണ്. ഭരണഘടനാപരമായ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സാമൂഹ്യവും സാമ്പത്തികവുമായ സമത്വം ഉറപ്പു വരുത്തുകയും ചെയ്യുക എന്ന കാഴ്ച്ചപ്പാടാണ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സര്‍ക്കാര്‍ ആര്‍ദ്രം, ലൈഫ് , പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം തുടങ്ങിയ പദ്ധതികള്‍ക്ക് രൂപം നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധത്തിന് ശക്തമായ അടിത്തറയായി വര്‍ത്തിച്ചത് ഇത്തരം ഇടപെടല്‍ കൂടിയാണെന്ന് നാം ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാമാരിയില്‍ ജീവനെ സംരക്ഷിക്കുക എന്നതിനാണ് പ്രഥമ പരിഗണന. ഒപ്പം ജീവിതോപാധികള്‍ നിലനിര്‍ത്തുക എന്നതും പ്രധാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Top