അഴിമതി ആരോപണങ്ങളിലൊന്നും മുഖ്യമന്ത്രിക്ക് മറുപടിയില്ല; വിമര്‍ശനവുമായി കെ സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഉളുപ്പും നാണവും മാനവും ഇല്ലാത്ത ആളാണ് മുഖ്യമന്ത്രി. കേരളത്തില്‍ രാജാവിനാണ് ഭ്രാന്തെന്നും പണം മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എത് വിധേനയും തനിക്കും കുടുംബത്തിനും പണമുണ്ടാക്കണം എന്നാണ് പിണറായിയുടെ ചിന്ത. അഴിമതി ആരോപണങ്ങളിലൊന്നും മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്നും ഇവിടെ ഒരു ഭരണമുണ്ടോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തെയും കേരളത്തില്‍ ഇടതു സര്‍ക്കാരുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്ര വിമര്‍ശനം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രിയെ ഉന്നമിട്ട് അദ്ദേഹം വിമര്‍ശിച്ചു. കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയം മാതൃകയാക്കണം. അവര്‍ ആത്മ സമര്‍പ്പണം നടത്തിയാണ് ഭരണം പിടിച്ചെടുത്തത്. കേരളത്തിലും അതുണ്ടാകണം. വരുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് എവിടെ നില്‍ക്കുന്നു എന്ന് സ്വയം കണ്ടെത്താനുള്ള അവസരമാണ്. വ്യക്തിതാല്‍പര്യങ്ങളാണോ സംഘടനയുടെ താല്‍പര്യങ്ങളാണോ വലുതെന്നാണ് തനിക്ക് പ്രവര്‍ത്തകരോട് ചോദിക്കാനുള്ളത്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കണമെന്ന് തങ്ങള്‍ ദേശീയ സമിതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

രാജ്യത്തിന്റെ പേര് മാറ്റാനുള്ള ശ്രമം സങ്കുചിത താല്‍പര്യമാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ മികച്ച ഫലം നേടാന്‍ കഴിഞ്ഞാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചുവരും. രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ തവണ നാലേകാല്‍ ലക്ഷമങ്കില്‍ ഇത്തവണ ഭൂരിപക്ഷം അഞ്ച് ലക്ഷം നല്‍കണം. അത് വഴി ബിജെപിയെ പാഠം പഠിപ്പിക്കണം. വ്യക്തി താല്‍പര്യങ്ങള്‍ ഉപേക്ഷിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാവണമെന്നും അദ്ദേഹം പറഞ്ഞു.

Top