തീപിടിത്തത്തില്‍ ഫയലുകള്‍ നഷ്ടമായിട്ടുണ്ട്, അവ സുപ്രധാന ഫയലുകളല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപിടിത്തത്തില്‍ നഷ്ടപ്പെട്ട ഫയലുകളൊന്നും സുപ്രധാന ഫയലുകള്‍ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് സംഘങ്ങള്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുന്നുണ്ട്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സെക്രട്ടേറിയറ്റ് തീപിടിത്തത്തിന് പിന്നില്‍ അട്ടിമറിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. തീപിടിത്തത്തിന്റെ മറവില്‍ പല ഫയലുകളും കടത്തിയെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായ ഓഫീസിലെ ഫയലുകള്‍ നീക്കരുതെന്ന് വിദഗ്ധ സമിതി. ഇവിടെ മുഴുവന്‍ സമയ പൊലീസ് സുരക്ഷ വേണം, തെളിവെടുപ്പ് പൂര്‍ണ്ണമായും വീഡിയോയില്‍ ചിത്രീകരിക്കണമെന്നും ഡോക്ടര്‍ കൗശികന്റെ നേതൃത്വത്തിലുള്ള സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തീപിടിച്ച സംഭവത്തില്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല നല്‍കിയ കത്ത് ഗവര്‍ണര്‍ തുടര്‍ നടപടിയ്ക്കായി മുഖ്യമന്ത്രിയ്ക്ക് കൈമാറി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണുന്നത്. ക്വാറന്റൈനിലായിരുന്നു മുഖ്യമന്ത്രി.

Top