നാര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടുറപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നാര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടുറപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് വിവാദമായ ഹാദിയ വിവാഹം ഉള്‍പ്പെടെയുള്ള കേസുകള്‍ ഉദാഹരിച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വീശദീകരണം. മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവരോ മാഫിയക്കാരോ ഒരു പ്രത്യേക മതത്തിലുള്ളവരല്ല. അതിന് സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ നാര്‍കോട്ടിക് ജിഹാദ് എന്ന പ്രയോഗം അപ്രസക്തമാണെന്ന വിലയിരുത്തലാണ് മുഖ്യമന്ത്രി പങ്കുവെച്ചത്.

സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. വെള്ളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പാലാ ബിഷപ്പിനെ വാസവന്‍ സന്ദര്‍ശിച്ചത് ഐക്യദാര്‍ഢ്യ പ്രഖ്യാപനമെന്ന വാദങ്ങളെയും മുഖ്യമന്ത്രി തള്ളി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍;

ലൗ ജിഹാദും, നാര്‍കോടിക് ജിഹാദുമാണ് ചര്‍ച്ച. പ്രണയവും മയക്കുമരുന്നുമൊക്കെ ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ല. അതിന്റെ പേരില്‍ വിവാദങ്ങള്‍ക്ക് തീ കൊടുത്ത് നാടിന്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തത്പര കക്ഷികളുടെ വ്യാമോഹം അങ്ങിനെ തന്നെ അവസാനിക്കും. ചിലര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് വസ്തുതയുടെ പിന്‍ബലമില്ല. കേരളത്തിലെ മതപരിവര്‍ത്തനത്തിനും മയക്കുമരുന്ന് കേസുകളിലും ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ വിലയിരുത്തിയാല്‍ ന്യൂനപക്ഷ മതങ്ങള്‍ക്ക് പ്രത്യേക പങ്കില്ലെന്ന് മനസിലാകും. ഇതിനൊന്നിനും ഏതെങ്കിലും മതമില്ല. മതത്തിന്റെ കള്ളിയില്‍ പെടുത്താന്‍ കഴിയുകയുമില്ല. ക്രിസ്തുമതത്തില്‍ നിന്നും ആളുകളെ ഇസ്ലാം മതത്തിലേക്ക് കൂടുതലായി പരിവര്‍ത്തനം നടത്തുന്നുവെന്നത് അടിസ്ഥാന രഹിതമാണ്.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പരാതികള്‍ ലഭിച്ചിട്ടില്ല. കോട്ടയം സ്വദേശി അഖില, ഹാദിയ എന്ന പേര് സ്വീകരിച്ച് ഇസ്ലാം മതം സ്വീകരിച്ചത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേരള ഹൈക്കോടതിയും സുപ്രീം കോടതിയും ആരോപണം വാസ്തവവിരുദ്ധമാണെന്നും പ്രായപൂര്‍ത്തിയും മതിയായ വിദ്യാഭ്യാസവുമുള്ള വ്യക്തി സ്വന്തം ഇഷ്ടപ്രകാരം നടത്തിയതാണെന്നും കണ്ടെത്തി.

2019 വരെ ഐഎസില്‍ ചേര്‍ന്നതായി വിവരം ലഭിച്ച മലയാളികളായ 100 പേരില്‍ 72 പേര്‍ തൊഴില്‍ പരമായ ആവശ്യത്തിന് വിദേശത്ത് പോയ ശേഷം അവിടെ നിന്ന് ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി ആ സംഘടനകളില്‍ എത്തിപ്പെട്ടവരാണ്. കോഴിക്കോട് തുരുത്തിയാട് സ്വദേശി ദാമോദരന്റെ മകന്‍ പ്രജു ഒഴികെ മറ്റെല്ലാവരും മുസ്ലിം സമുദായത്തില്‍ ജനിച്ചവരാണ്. 28 പേര്‍ ഐഎസ് ആശയത്തില്‍ ആകൃഷ്ടരായി കേരളത്തില്‍ നിന്ന് പോയവരാണ്. ഇവരില്‍ അഞ്ച് പേരാണ് മറ്റ് മതങ്ങളില്‍ നിന്ന് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തത്. തിരുവനന്തപുരം സ്വദേശി നിമിഷയെന്ന ഹിന്ദുമതത്തിലെ യുവതി പാലക്കാട് സ്വദേശി നെക്‌സണ്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്തു. ഇവര്‍ വിവാഹത്തിന് ശേഷം ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്തി ഐഎസിലേക്ക് പോവുകയായിരുന്നു.

സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. 2018 മുതല്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡീറാഡിക്കലൈസേഷന്‍ പരിപാടി നടത്തുന്നുണ്ട്. തെറ്റായ നിലപാടില്‍ നിന്ന് പിന്തിരിപ്പിച്ച് സാധാരണ മനോനിലയിലെത്തിക്കാന്‍ ഇടപെടുന്നുണ്ട്. തീവ്ര നിലപാടുള്ള യുവാക്കളെ ഡീറാഡിക്കലൈസേഷനിലൂടെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവന്നു. വിവിധ ജില്ലകളിലെ മഹല്ല് പുരോഹിതന്മാരെയും ഭാരവാഹികളെയും ഉള്‍പ്പെടുത്തി കൗണ്ടര്‍ റാഡിക്കലൈസേഷന്‍ പരിപാടി നടത്തി. കുടുംബങ്ങളെയും ഇത്തരത്തില്‍ സമീപിച്ചിട്ടുണ്ട്. ചിട്ടയായും ഫലപ്രാപ്തിയോടെയും നല്ല രീതിയില്‍ തുടര്‍ന്ന പരിപാടികള്‍ 2020 മുതല്‍ നിര്‍ത്തിവെക്കേണ്ടി വന്നുകൊവിഡ് ശമിക്കുന്നതോടെ ഇത് പുനരാരംഭിക്കും.

നാര്‍കോടിക് ജിഹാദ് എന്ന പേരില്‍ സംഘടിത ശ്രമം നടക്കുന്നെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. 2020 ല്‍ രജിസ്റ്റര്‍ ചെയ്ത എന്‍ഡിപിഎസ് ആക്ട് പ്രകാരം 4941 കേസുകളാണ്. 5422 പേരാണ് പ്രതികള്‍. അവരില്‍ 2700 പേര്‍ 49.8 ശതമാനം ഹിന്ദുമതത്തില്‍ പെട്ടവരാണ്. 1869 പേര്‍ ഇസ്ലാം മതത്തില്‍ പെട്ടവരാണ്. 857 പേര്‍ ക്രിസ്തുമതത്തില്‍ പെട്ടവരാണ്. അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടം. നിര്‍ബന്ധിച്ച് മയക്കുമരുന്ന് നല്‍കിയതായോ അങ്ങിനെ മതപരിവര്‍ത്തനം നടത്തിയതായോ പരാതികളോ തെളിവുകളില്ല. സ്‌കൂള്‍ കോളേജ് തലത്തില്‍ നാനാജാതി മതക്കാരുണ്ട്. അവരിലാരെങ്കിലും മയക്കുമരുന്ന് കണ്ണിയില്‍ പെട്ടാല്‍ പ്രത്യേക മതത്തിന്റെ ആസൂത്രിത ശ്രമമാണെന്ന് പറയുന്നത് ബാലിശമാണ്.

വിദ്വേഷത്തിന്റെ വിത്തിടുന്നതാണ് അത്തരം പ്രസ്താവനകള്‍. സമൂഹത്തില്‍ ധ്രുവീകരണം ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തുന്ന നിലപാട് എല്ലാ മതവിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. മതനിരപേക്ഷത ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇനിയും അതുതന്നെ ചെയ്യും. തീവ്രനിലപാടുകാര്‍ക്ക് സ്ഥാനമില്ലാത്ത സമൂഹമാണ് നമ്മുടേത്. തെറ്റായ പ്രവണത നിയമപരമായി നേരിടും. ശരിയായ കാര്യം മനസിലാക്കി ഇടപെടാന്‍ സാമൂഹ്യസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകണം. കലക്കവെള്ളത്തില്‍ നിന്നോ വെള്ളം കലക്കി മീന്‍ പിടിക്കാനോ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണം. സാമുദായിക സ്പര്‍ധയ്ക്ക് കാരണമാകും വിധം വിദ്വേഷം പ്രചരിപ്പിക്കുന്നവരെയും പിന്തുണക്കുന്നവരെയും തുറന്നുകാട്ടാന്‍ എല്ലാവരും തയ്യാറാകണം.

പ്രതിപക്ഷ നേതാവ് പറഞ്ഞ പോലെ സര്‍ക്കാര്‍ നിര്‍ധാക്ഷിണ്യം നിലപാട് സ്വീകരിക്കും. സര്‍ക്കാര്‍ നോക്കിനില്‍ക്കില്ല. ആദ്യം ഓരോരുത്തരും അവരുടേതായ നിലപാട് സ്വീകരിക്കണം. അതിനുള്ള പൊതു അഭ്യര്‍ത്ഥന നടത്തണം. പ്രകോപനപരമായ നിലപാട് സ്വീകരിക്കുന്നവരെ പ്രോത്സാഹിപ്പിക്കരുത്. ഈ അവസരം ഉപയോഗിച്ച് കഴിയാവുന്നത്ര മറ്റ് ചില നില സ്വീകരിച്ച് പ്രത്യേക ലാഭം ഉണ്ടാക്കിക്കളയാമെന്ന് ചിന്തിക്കുന്നവരെ പൊതു സമൂഹം മനസിലാക്കും. അത്തരക്കാരില്‍ വര്‍ഗീയ നിലപാടുള്ളവരുമുണ്ട്. അത്തരമാളുകളെയും ശക്തികളെയും നേതാക്കളെയും തിരിച്ചറിയാന്‍ കഴിയുന്ന സമൂഹമാണ് കേരളത്തിലേത്. ഇതിന്റെ ഭാഗമായി കൂടുതല്‍ പ്രകോപനപരമായ നിലയിലേക്ക് നാടിനെ എത്തിക്കാന്‍ ആരും ശ്രമിക്കരുത്.

പാലാ ബിഷപ്പിനെ മന്ത്രി വാസവന്‍ സന്ദര്‍ശിച്ചതില്‍ വാസവന്‍ തന്നെ അതിന് വിശദീകരണം നല്‍കിയതാണ്. ഏതോ പരിപാടിയില്‍ പങ്കെടുക്കേണ്ടതായിരുന്നു. അതില്‍ താന്‍ ഉണ്ടായിരുന്നില്ലെന്നും ബിഷപ്പ് ആവശ്യപ്പെട്ട പ്രകാരം കാണാന്‍ പോയതാണെന്നും വാസവന്‍ വിശദീകരിച്ചിട്ടുണ്ട്. നാര്‍കോടിക് വിഷയത്തില്‍ ബിഷപ്പിന് പിന്തുണ നല്‍കാനല്ല വാസവന്‍ പോയത്. ആ നിലപാടിനെ പിന്താങ്ങുന്ന സമീപനമല്ല സര്‍ക്കാരിനുള്ളത് എന്ന് മനസിലായിക്കാണും എന്ന് പ്രതീക്ഷിക്കുന്നു.

സര്‍വകക്ഷിയോഗം കൊണ്ട് പ്രത്യേക ഫലമില്ല. ഇതിനെതിരെ അഭിപ്രായം എല്ലാവരും നാട്ടില്‍ പ്രചരിപ്പിക്കുകയാണ് നല്ലത്. നാട്ടില്‍ സര്‍വകക്ഷിയോഗം സര്‍ക്കാര്‍ വിളിക്കേണ്ടതായ സ്വാഭാവികമായ ഘട്ടമുണ്ട്. ഇവിടെ അതല്ല നില. ഇവിടെ സര്‍വകക്ഷി യോഗത്തിലുള്ള ഏതെങ്കിലും കക്ഷിയുടെ ഭാഗത്ത് നിന്നല്ല. തെറ്റായ പരാമര്‍ശം പുറത്താണുള്ളത്. സര്‍വകക്ഷി യോഗത്തിലൂടെ അതിന് പരിഹാരം കാണാനാവില്ല. പാലാ ബിഷപ്പ് പ്രസ്താവന പിന്‍വലിക്കണോയെന്ന് ഏതെങ്കിലും അധികാര കേന്ദ്രത്തില്‍ നിന്ന് ആവശ്യപ്പെടേണ്ട വിഷയമല്ല. ഏതെങ്കിലും ഘട്ടത്തില്‍ ഒരു നിലപാടെടുത്തു, സമൂഹം അതില്‍ യോജിക്കുന്നില്ലെന്ന് കണ്ടാല്‍ നിലപാടെടുക്കേണ്ടത് വ്യക്തികളാണെന്നും മുഖ്യമന്ത്ര് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

Top