“മുഖ്യമന്ത്രി റോഡ് ഷോ നടത്തിയത് കൊവിഡ് മാനദണ്ഡം ലംഘിച്ച്”- വി മുരളീധരൻ

തിരുവനന്തപുരം: ഏപ്രിൽ നാലിന് കൊവിഡ് ബാധിച്ച മുഖ്യമന്ത്രി റോഡ് ഷോ നടത്തിയത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ആരോഗ്യമന്ത്രി മുഖ്യമന്ത്രിയെ ന്യായീകരിക്കുകയാണ്. മുഖ്യമന്ത്രി ആശുപത്രിയിൽ എത്തിയത് ആംബുലൻസിലല്ല. രോഗമുക്തനായി ആശുപത്രി വിടുമ്പോഴും മുഖ്യമന്ത്രി പ്രോട്ടോകോൾ പാലിച്ചിരുന്നില്ല. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് മുഖ്യമന്ത്രിക്കെതിരെ പൊലീസ് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“ആറാം ദിവസമാണ് ടെസ്റ്റ് നടത്തി പിണറായി വിജയൻ ആശുപത്രി വിട്ടത്. അതല്ല, മെഡിക്കൽ കോളജ് ഡോക്ടർമാർ പറയുന്നതു പോലെ നാലാം തിയതി അദ്ദേഹത്തിനു കൊവിഡ് സ്ഥിരീകരിച്ചിരുന്നു എങ്കിൽ ഇന്നലത്തേക്ക് 10 ദിവസമായി. നാലാം തിയതി ബാധിച്ചിരുന്നു എങ്കിൽ അന്ന് പതിനായിരക്കണക്കിന് ആളുകളെ സംഘടിപ്പിച്ച് വാഹനറാലി നടത്തിയത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമല്ലേ?” വി മുരളീധരൻ വ്യക്തമാക്കി.

കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിലെ വീട്ടിലായിരിക്കെയാണ് മുഖ്യമന്ത്രിക്ക് കൊവിഡ് രോഗം ബാധിച്ചത്.

Top