വര്‍ഗീയത നേരിടാന്‍ മറ്റൊരു വര്‍ഗീയത വേണ്ട; കേരളത്തെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്ഡിപിഐയും ആര്‍എസ്എസും മതനിരപേക്ഷതയെ തകര്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്ന് മറ്റൊന്നിന് വളമാകുകയാണെന്നും, വര്‍ഗീയതയെ മറ്റൊരു വര്‍ഗീയത കൊണ്ട് നേരിടുകയല്ല വേണ്ടതെന്നും, കേരളത്തിന്റെ തനിമ തകര്‍ക്കാനുള്ള ശ്രമത്തെ ഗൗരവമായി കാണണമെന്നും മുഖ്യന്ത്രി വ്യക്തമാക്കി.

വഖഫില്‍ മുസ്ലിമിന് എന്തോ അപകടം പറ്റിയെന്നുള്ള പ്രതീതി സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലീഗ് അതിന് പ്രത്യേക സമ്മേളനം വിളിച്ചു. മുസ്ലിമിന്റെ വികാരം പ്രകടിപ്പിക്കാന്‍ വന്നവര്‍ വിളിച്ച മുദ്രാവാക്യം അറിഞ്ഞില്ലേ എന്നും മുഖ്യമന്ത്രി ചോദിക്കുന്നു. തെറ്റായ രീതിയില്‍ ഒരു വിഭാഗത്തെ ഇളക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മുസ്ലിം ലീഗ് രാഷ്ട്രീയപാര്‍ട്ടിയുടെ സ്വഭാവം ഉപേക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മാത്രമല്ല, കെ റെയില്‍ വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. എന്താണ് കെ-റെയിലിനെതിരായ എതിര്‍പ്പിന്റെ അടിസ്ഥാനമെന്ന് മുഖ്യമന്ത്രി ചോദിച്ചു. ജനങ്ങള്‍ നാട്ടില്‍ ഇത്തരം കാര്യങ്ങള്‍ നടക്കണമെന്ന് ആഗ്രഹിക്കുന്നു. എതിര്‍പ്പുണ്ടെന്നു കരുതി ഒരുപദ്ധതിയും എല്‍ഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവളം – ബേക്കല്‍ ജലപാത കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനവികാരത്തിനു ഒപ്പം നിന്നു പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമമെന്നും, തെറ്റായ കാര്യങ്ങള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Top