സൂപ്പര്‍ ലീഗ് മത്സരത്തിനിടെ റഫറിയെ മര്‍ദിച്ച ക്ലബ്ബ് പ്രസിഡന്റിന് ആജീവനാന്ത വിലക്ക്

സൂപ്പര്‍ ലീഗ് മത്സരത്തിനിടെ റഫറിയെ മര്‍ദിച്ച ക്ലബ്ബ് പ്രസിഡന്റിന് ആജീവനാന്ത വിലക്ക്. ടര്‍ക്കിഷ് ക്ലബ് അങ്കാരഗുകു പ്രസിഡന്റ് ഫാറൂക്ക് കോക്കയ്ക്കെതിരെയാണ് തുര്‍ക്കി ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക നടപടി. ക്ലബിന് രണ്ട് ദശലക്ഷം ലിറ പിഴ ചുമത്തിയിട്ടുണ്ട്. അഞ്ച് ഹോം മത്സരങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കരുതെന്നും അച്ചടക്ക സമിതി നിര്‍ദേശം നല്‍കി.

മര്‍ദനത്തില്‍ പരിക്കേറ്റ റഫറി ആശുപത്രിയില്‍ ചികിത്സ തേടുകയും ഫാറൂഖ് കോകയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ക്ലബ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച ഫാറൂഖ് കോക തന്റെ നടപടിയില്‍ പിന്നീട് മാപ്പപേക്ഷിച്ച് രംഗത്തെത്തി. സംഭവത്തെത്തുടര്‍ന്ന് റദ്ദാക്കിയിരുന്ന തുര്‍ക്കിയയിലെ ലീഗ് മത്സരങ്ങള്‍ ഡിസംബര്‍ 19 ന് പുനരാരംഭിക്കാനും തീരുമാനമായി.

തിങ്കളാഴ്ച എറിയാമന്‍ സ്റ്റേഡിയത്തില്‍ അങ്കാരഗുകു-റിസേസ്പര്‍ ടര്‍ക്കിഷ് സൂപ്പര്‍ ലീഗ് മത്സരം സമാപിച്ചയുടനെയാണ് അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയത്. ആതിഥേയരായ അങ്കാരഗുകു ജയത്തിലേക്ക് നീങ്ങവെ കളിതീരാന്‍ നിമിഷങ്ങള്‍മാത്രം ബാക്കിനില്‍ക്കെ റിസേസ്പര്‍ സമനില ഗോള്‍ നേടി. അന്തിമ വിസിലിന് പിന്നാലെ മൈതാനത്തേക്ക് പാഞ്ഞെത്തിയ അങ്കാരഗുകു പ്രസിഡന്റ് ഫാറൂഖ് കോക മാച്ച് റഫറി ഹലീല്‍ ഉമുത് മെലെറിന്റെ മുഖത്തും തലക്കും ഇടിക്കുകയായിരുന്നു.

 

Top