ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയില്‍ മേഘവിസ്‌ഫോടനം; ഏഴു പേര്‍ മരിച്ചു

ഷിംല: ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയില്‍ മേഘവിസ്‌ഫോടനം. സോളനിലെ കാണ്ഡഘട്ട് സബ്ഡിവിഷനി സ്ഥിതി ചെയ്യുന്ന മാംലിഗിലെ ധയാവാല ഗ്രാമത്തിലാണ് മേഘസ്ഫോടനം ഉണ്ടായത്. മേഘവിസ്‌ഫോടനത്തില്‍ നിരവധി പേരെ കാണാതായി. ഏഴു പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ആറ് പേരെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ട്. അതേസമയം മഴയിലും ഉരുള്‍പൊട്ടലിലും വന്‍ നാശനഷ്ടമാണ് ഹിമാചല്‍ പ്രദേശില്‍ ഉണ്ടായിരിക്കുന്നത്.

മഴയിലും ഉരുള്‍പൊട്ടലിലും വന്‍ നാശനഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ഷിംലയിലെ ശിവക്ഷേത്രത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ട് കുട്ടികളെ പുറത്തെടുത്തു. 25-30 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനം. കംഗ്രയില്‍ പോങ് ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു.

അണക്കെട്ടിന്റെ ജലനിരപ്പ് 1395 എന്ന അപകടസൂചനയിലേക്ക് അടുക്കുകയാണ്. ഒരു മണിക്കൂറില്‍ 6 ലക്ഷം ക്യുസെക്‌സ് വെള്ളമാണ് പോങ് ഡാമില്‍ എത്തുന്നത്. അതേസമയം മണ്‍സൂണിന്റെ ആഘാതം മൂലം 7020.28 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി അധികൃതര്‍ അറിയിച്ചു.

കനത്ത മഴയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് മലയോര മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നും നാശനഷ്ടങ്ങള്‍ സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടര്‍മാരുമായി സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, എല്ലാ ഡിസിമാര്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് ജാഗ്രത പാലിക്കണമെന്നും റോഡുകള്‍, വൈദ്യുതി, വെള്ളം എന്നിവയുടെ സുഗമമായ ക്രമീകരണങ്ങള്‍ നിലനിര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top