തുണിസഞ്ചി തട്ടിപ്പ്; ടെന്‍ഡര്‍ നടപടികള്‍ കര്‍ശനമാക്കാന്‍ സപ്ലൈക്കോ

തിരുവനന്തപുരം: തുണിസഞ്ചി തട്ടിപ്പ് തടയാന്‍ സപ്ലൈക്കോ ടെന്‍ഡര്‍ നടപടികള്‍ കര്‍ശനമാക്കി. കരാറുകാര്‍ കെട്ടിവയ്‌ക്കേണ്ട തുക ഒരു ലക്ഷമായി ഉയര്‍ത്തി.

കരാര്‍ എറ്റെടുക്കുന്നവര്‍ തുണിസഞ്ചി സമയത്തിന് എത്തിക്കാതിരിക്കുന്നതാണ് അഴിമതിക്ക് കാരണമാകുന്നതാണെന്നാണ് സപ്ലൈകോയുടെ വിലയിരുത്തല്‍. ഇത് തടയാന്‍ നടപടി ക്രമങ്ങള്‍ കര്‍ശനമാക്കും. ഇതനുസരിച്ച് കരാറില്‍ പങ്കെടുക്കുന്ന സ്വകാര്യ കമ്പനികള്‍ കെട്ടിവയ്‌ക്കേണ്ട തുക 50,000ല്‍ നിന്ന് ഒരു ലക്ഷമായി ഉയര്‍ത്തും. കരാര്‍ ഏറ്റെടുത്ത ശേഷം വിതരണം ചെയ്യാതെ പിന്‍മാറിയാല്‍ പിഴ ഈടാക്കും.

കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നു നേരിട്ട് തുണിസഞ്ചി വാങ്ങുന്നത് ഒഴിവാക്കും. പകരം കുടുംബശ്രീ മിഷനുമായിട്ടായിരിക്കും കരാര്‍. പണമിടപാടും അവരുമായി തന്നെയാകും.

ടെന്‍ഡര്‍ നടപടികള്‍ സപ്ലൈകോ ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചെന്ന് ആരോപിച്ച് വയനാട് കോഫീ ട്രെഡിങ് കമ്പനി മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നല്‍കി. കരാര്‍ ലഭിച്ചയാള്‍ പിന്‍മാറിയപ്പോള്‍ രണ്ടാം സ്ഥാനക്കാരായ തങ്ങളെ പരിഗണിക്കാതെ കരാര്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നല്‍കിയെന്നാണ് ആക്ഷേപം.

Top