കാലവസ്ഥ വ്യതിയാനം; ആഗോളതലത്തിൽ അഭയാര്‍ഥി പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്

ന്യൂയോർക്ക് : ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനം അഭയാര്‍ഥി പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പുതിയ കണ്ടെത്തൽ.

എന്‍വയോണ്‍മെന്റല്‍ ജസ്റ്റിസ് ഫൌണ്ടേഷൻ നടത്തിയ പഠനത്തിലാണ് പുതിയ മുന്നറിയിപ്പുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം കാരണം അടുത്ത ദശാബ്ദത്തില്‍ ദശലക്ഷകണക്കിനാളുകള്‍ വീടുകള്‍ വിട്ടിറങ്ങാന്‍ നിര്‍ബന്ധിതമാകുമെന്നാണ് പഠനത്തിൽ വ്യക്തമാകുന്നത്.

ലോകം ഇതുവരെ കണ്ടതില്‍ വെച്ചേറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധിയാണ് വരുന്ന ദശാബ്ദത്തെ കാത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്.

സിറിയന്‍ യുദ്ധത്തെ തുടര്‍ന്ന് അഭയാര്‍ഥികളാക്കപ്പെട്ടതിനേക്കാള്‍ വലിയ സംഖ്യയായിരിക്കും കാലാവസ്ഥാ അഭയാര്‍ഥികളാകുകയെന്നും, നിലവിൽ ഉള്ളതാണ് വലിയ അഭയാര്‍ഥി പ്രതിസന്ധിയെന്നാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ വിചാരിക്കുന്നതെന്നും എന്‍വയോണ്‍മെന്റല്‍ ജസ്റ്റിസ് ഫൌണ്ടേഷൻ പറയുന്നു.

ഇരുപത് വര്‍ഷത്തിന് ശേഷം കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം മൂലം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും പത്ത് മുതല്‍ ഇരുപത് ദശലക്ഷം അഭയാര്‍ഥികള്‍ യൂറോപ്പിലേക്ക് ഒഴുകുമെന്ന് അമേരിക്കന്‍ സൈന്യത്തിലെ റിട്ടയേര്‍ഡ് ബ്രിഗേഡിയര്‍ ജനറല്‍ സ്റ്റീഫന്‍ ചെനി സൂചിപ്പിച്ചു.

ജര്‍മിനിയില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍, കാലാവസ്ഥാ അഭയാര്‍ഥികളെ സംരക്ഷിക്കുന്നതിന് പുതിയ നിയമനിര്‍മാണം വേണമെന്ന് എന്‍വയോണ്‍മെന്റല്‍ ജസ്റ്റിസ് ഫൌണ്ടേഷന്റെ റിപ്പോര്‍ട്ടിൽ ആവശ്യപ്പെടുന്നു.

പാരീസ് കാലാവസ്ഥാ കരാറിൽ പറഞ്ഞിട്ടുള്ള ലക്ഷ്യങ്ങൾ നടപ്പാക്കാൻ നേതാക്കളെ പ്രേരിപ്പിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. സിറിയന്‍ യുദ്ധം കാലാവസ്ഥാ മാറ്റത്തിന് ചെറിയ കാരണമായിട്ടുണ്ട്.

2006-2011വരെയുള്ള കാലയളവില്‍ വരള്‍ച്ച മൂലം 1.5മില്യണ്‍ ആളുകളാണ് രാജ്യത്തെ നഗരങ്ങളിലേക്ക് കുടിയേറിയത്. ഇവര്‍ക്ക് ആവശ്യത്തിന് ഭക്ഷണമോ, വെള്ളമോ ജോലിയോ ഇല്ല.

മിഡില്‍ ഈസ്റ്റിലേയും ആഫ്രിക്കയിലേയും കാലാവസ്ഥാ മാറ്റങ്ങളുണ്ടാക്കുന്ന ആഘാതത്തിനൊപ്പം അമേരിക്കയിലടക്കമുണ്ടായ കൊടുങ്കാറ്റുകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

വലിയ രാജ്യങ്ങള്‍ പോലും പ്രകൃതി ക്ഷോഭങ്ങളെ പ്രതിരോധിക്കാനാകുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Top